അർദ്ധരാത്രി നടുറോഡിൽ ബാര്‍ മാനേജര്‍ക്ക് കിരാത മർദനം; ഒളിവില്‍പ്പോയ ഗുണ്ടാസംഘം പിടിയില്‍

കൊല്ലം: അഞ്ചാലുംമൂട് ലേക്ക് പാലസ് ബാറിലെ മാനേജറെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം ഒളിവില്‍പ്പോയ ഗുണ്ടാസംഘത്തെ പോലീസ് പിടികൂടി. ഏഴ് പേരെയാണ് സംഭവത്തില്‍ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ എസ്‌.എച്ച്.ഒ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ ഇന്ന് വെളുപ്പിന് 3 മണിക്ക് പിടികൂടിയത്. ബാര്‍ മാനേജറോടുള്ള വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. മരണം വരെ സംഭവിക്കാവുന്ന കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളിലായി പോലീസ് കേസ് എടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം 24നാണ് സംഭവം നടന്നത്. കൊല്ലം ലേക്ക് പാലസ് ബാറില്‍ രണ്ടുപേര്‍ മദ്യപിക്കുകയും മദ്യലഹരിയില്‍ ബാറിലെ ഫ്രീസര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ബാര്‍ മാനേജരായ ഷിബു കുര്യക്കോസുമായി തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് ഷിബു പോലീസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്നുണ്ടായ വിരോധത്തില്‍ പത്തോളം പേര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

രാത്രി സ്കൂട്ടറില്‍ ബാറിലേക്ക് വരുകയായിരുന്ന ഷിബുവിനെ തടഞ്ഞു നിര്‍ത്തിയ ശേഷം വാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബാറിലെ സഹപ്രവത്തകര്‍ എത്തിയാണ് ഇവരെ തടഞ്ഞത്. സംഭവത്തില്‍ പത്തോളം പേര്‍ അടങ്ങുന്ന ഗുണ്ടാസംഘമാണ് ഉണ്ടായിരുന്നത്. ഇവര്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Logo
X
Top