മദ്യലഹരിയില്‍ വീട്ടമ്മയെ കാര്‍ കയറ്റിക്കൊന്ന കേസില്‍ ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം; രണ്ടാം പ്രതിക്ക് ജാമ്യം നല്‍കിയത് ജില്ലാ സെഷന്‍സ് കോടതി

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയെ മദ്യ ലഹരിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കേസിലെ രണ്ടാം പ്രതിയാണ് ശ്രീക്കുട്ടി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രേരണാ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് പ്രതി ജില്ലാ സെഷന്‍ കോടതിയെ സമീപിച്ചത്. നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള ശ്രീക്കുട്ടി നാളെ പുറത്തിറങ്ങും.

പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രതികളുടെ പരസ്പര വിരുദ്ധ മൊഴിയും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജാമ്യം നിഷേധിക്കുന്നതിന് ഇതൊന്നും കാരണമായി സെഷന്‍സ് കോടതി കണക്കിലെടുത്തില്ല.

സെപ്റ്റംബര്‍ 15നാണ് മൈനാഗപ്പള്ളി ആനൂര്‍കാവില്‍ ശ്രീക്കുട്ടിയും കരുനാഗപ്പള്ളി സ്വദേശി അജ്മലും സഞ്ചരിച്ചിരുന്ന കാര്‍ കയറിയിറങ്ങി കുഞ്ഞുമോള്‍ എന്ന വീട്ടമ്മ മരിച്ചത്. അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന ശ്രീക്കുട്ടിയും സഞ്ചരിച്ച കാര്‍ കുഞ്ഞുമോളും ബന്ധുവും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. കാറിന്റെ പിന്‍സീറ്റിലായിരുന്നു ശ്രീക്കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് അജ്മല്‍ കാര്‍കയറ്റിയിറക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീക്കുട്ടിക്കെതിരെ പ്രേരാണാക്കുറ്റം ചുമത്തിയത്. കാറോടിച്ച ഒന്നാം പ്രതി അജ്മലിനെതിരെ മനപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top