തൃശൂരിലെ പരാജയം അന്വേഷിക്കാന്‍ മൂന്നംഗ സമിതി; ഡിസിസിയുടെ ചുമതല വികെ ശ്രീകണ്ഠന്; തിരുത്തല്‍ നടപടി തുടങ്ങി കോണ്‍ഗ്രസ്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തൃശൂര്‍ ഡിസിസിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കെപിസിസി നേതൃത്വം നടപടി തുടങ്ങി. തൃശൂരിന്റെ ചുമതല പാലക്കാട് എംപി വികെ ശ്രീകണ്ഠന് നല്‍കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചുമതല നല്‍കിയിരിക്കുന്നത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി.വിന്‍സന്റ് എന്നിവരുടെ രാജി അംഗീകരിക്കുകയും ചെയ്തു.

തൃശൂരിലെ കെ മുരളീധരന്റെ അപ്രതീക്ഷിത തോല്‍വി പരിശോധിക്കാന്‍ മൂന്നംഗ സമിതിയേയും ചുമതലപ്പെടുത്തി. പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായ കെ.സി.ജോസഫ്, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ്, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരാണ് മൂന്നംഗ സമിതിയിലുള്ളത്.

ഡിസിസിയില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ രണ്ട് പേര്‍ക്കെതിരെ നടപടിയും സ്വീകരിച്ചു. മുരളീധരന്റെ അടുപ്പക്കാരനായ ഡിസിസി ജനറല്‍ സെക്രട്ടറി സജീവന്‍ കുര്യാച്ചിറ, ഡിസിസി ഭാരവാഹി എം.എല്‍ ബേബി എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി. മുരളീധരനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഡിസിസി ഓഫീസിലെ മതിലില്‍ പോസ്റ്ററുകള്‍ വ്യാപകമായി ഒട്ടിച്ചിരുന്നു. പിന്നാലെയാണ് ഡിസിസി ഓഫീസില്‍ കൂട്ടത്തല്ലുണ്ടായത്. പിന്നാലെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി.വിന്‍സന്റ് എന്നിവരോട് രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top