മറിയക്കുട്ടിക്ക് കെപിസിസിയുടെ വീടൊരുങ്ങുന്നു; തറക്കല്ലിടല്‍ നാളെ; രണ്ട് മാസത്തിനുളളില്‍ കൈമാറും

ഇടുക്കി : ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് പിച്ചചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് പുതിയ വീടൊരുങ്ങുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. നാളെ വീടിന്റെ തറക്കല്ലിടല്‍ നടക്കും.

700 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് കിടപ്പു മുറികളോടെയാണ് വീട് ഒരുങ്ങുന്നത്. സിറ്റൗട്ടും, ഹാളും, അടുക്കളയും ഉള്‍പ്പെടെ പൂര്‍ണ്ണമായും സജ്ജീകരിച്ച വീടാണ് നിര്‍മ്മിക്കുക. കിടപ്പുമുറികള്‍ രണ്ടും ബാത്ത് റൂം സൗകര്യത്തോടെയാണ് നിര്‍മ്മിക്കുന്നത്. രണ്ട് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. വീടിന്റെ നിര്‍മ്മാണം മുഴുവന്‍ കരാറുകാരനെ എല്‍പ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ ആയിരം വീടുകളെന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മിക്കുന്നത്. ഇതിന്റെ ചിലവ് പൂര്‍ണ്ണമായും കോണ്‍ഗ്രസ് കണ്ടെത്തും. വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് 5 ലക്ഷം രൂപ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നല്‍കിയിട്ടുണ്ട്. അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിക്കാണ് വീട് നിര്‍മ്മാണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി തീരുമാനിച്ച പ്രകാരം തന്നെ വീട് നിര്‍മ്മാണം നടക്കുമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. നാളെ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍ തറക്കല്ലിടും. നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കെപിസിസി പ്രസിഡന്റ് മറിയക്കുട്ടിക്ക് താക്കോല്‍ കൈമാറുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

മറിയക്കുട്ടിയുടെ പിച്ചചട്ടിയുമായുള്ള പ്രതിഷേധത്തിന് പിന്നാലെ നവബംര്‍ 24നാണ് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്. രണ്ട് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ട് മാസം കഴിഞ്ഞിട്ടും വീട് നിര്‍മ്മാണം ആരംഭിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top