ഡിവൈഎഫ്ഐ പോര്‍ക്ക് ചലഞ്ചില്‍ ജലീലിന്റെ മറുപടി; ജനങ്ങളെ ഭിന്നിപ്പിക്കുന്ന ‘കുലുക്കിസർബത്ത്’ പണി അവസാനിപ്പിക്കണം

വയനാട് ദുരന്തബാധിതര്‍ക്ക് ധനസമാഹരണത്തിനായി പോര്‍ക്ക് ചലഞ്ച് നടത്താനുള്ള ഡിവൈഎഫ്ഐ നീക്കത്തിനെതിരെ രംഗത്തുവന്ന ലീഗിനെയും ജമാഅത്ത് ഇസ്ലാമിയെയും ലക്ഷ്യമിട്ട് ഇടത് എംഎല്‍എ കെ.ടി.ജലീല്‍. പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിതബാധിതർക്ക് വേണ്ട എന്ന് പറയാന്‍ ഇവര്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്നാണ് ജലീല്‍ ചോദിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു ജലീലിന്റെ പ്രതികരണം.

ഡിവൈഎഫ്ഐ മതവിശ്വാസത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സംഘടനയല്ല.അതില്‍ എല്ലാ മതസ്ഥരുമുണ്ട്. ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മിൽ എന്തു വ്യത്യാസം എന്നാണ് ജലീല്‍ ചോദിച്ചത്.

ഫെയ്സ്ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണരൂപം

പോർക്ക് ചലഞ്ചും” ലീഗ്-ജമകളുടെ “വർഗ്ഗീയ കുലുക്കിസർബത്തും”!

പന്നിയിറച്ചി ചലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതർക്ക് നൽകുന്നതിനെ എതിർത്ത് ചില പോസ്റ്റുകൾ ലീഗുകാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും സാമൂഹ്യ മാധ്യമ വാളുകളിൽ കാണാൻ ഇടയായി. പന്നി ഇസ്ലാംമത വിശ്വാസികൾക്ക് നിഷിദ്ധമാണ്. എന്നാൽ ക്രൈസ്തവ മതക്കാർക്ക് അത് ഇഷ്ടവിഭവമാണ്. ബീഫ് നിഷിദ്ധമാണെന്ന് കരുതുന്ന മതക്കാർ നാട്ടിലുണ്ട്. എന്നാൽ പോത്തിറച്ചി വിറ്റ് കിട്ടിയ പണം ദുരിത ബാധിതർക്ക് കൊടുക്കരുതെന്ന് അവരാരും പറഞ്ഞതായി കേട്ടില്ല.

പലിശ മുസ്ലിങ്ങൾക്ക് നിഷിദ്ധമാണ്. എന്നാൽ പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിത ബാധിതർക്ക് വേണ്ടെന്ന് ”പന്നിയിറച്ചി വിരോധികൾ” പറയാത്തതെന്താണ്? പന്നിയിറച്ചി കഴിക്കുന്നതിനെക്കാൾ വലിയ പാപമല്ലേ പലിശ മുതൽ ഭക്ഷിക്കൽ? മദ്യം മുസ്ലിങ്ങൾക്ക് നിഷിദ്ധമാണ്. ക്രൈസ്തവർക്കോ ഹൈന്ദവർക്കോ മതപരമായി മദ്യം നിഷിദ്ധമല്ല. മദ്യപാനിക്ക് സ്വർഗ്ഗം അപ്രാപ്യമാണെന്ന് മുസ്ലിങ്ങളെപ്പോലെ അവർ പറയുന്നുമില്ല. മദ്യമുതലാളിമാരുടെ സംഭാവന വേണ്ടെന്ന് “പന്നിവിരുദ്ധർ” ഉൽഘോഷിച്ചത് കണ്ടില്ല.

ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേർന്നു നിൽക്കുന്ന സംഘടനയല്ല. അതിൽ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ബീഫ് ചലഞ്ചും പോർക്ക് ചലഞ്ചും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയാണ്. ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മിൽ എന്തു വ്യത്യാസം? ഇടതുപക്ഷത്തിന് മതമില്ല. എല്ലാമതക്കാരെയും അത് ഉൾകൊള്ളുന്നു.
നിയമം അനുവദിക്കുന്നതിനാൽ ധനസമാഹരണത്തിന് “പോർക്ക് ചലഞ്ചും ബീഫ് ചലഞ്ചും” ഡി.വൈ.എഫ്.ഐക്ക് നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ട്. ലീഗും ജമാഅത്തെ ഇസ്ലാമിയും അതിൻ്റെ പേരിൽ ഡി.വൈ.എഫ്.ഐയെ താറടിക്കാൻ ശ്രമിക്കേണ്ട. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിൽ പോലും മതവും വർഗ്ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന “കുലുക്കിസർബത്ത്” ഉണ്ടാക്കി വിൽക്കുന്ന ഏർപ്പാട് ഇനിയെങ്കിലും ലീഗുകാരും ജമാഅത്തെ ഇസ്ലാമിക്കാരും അവസാനിപ്പിക്കണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top