മുഖ്യമന്ത്രിക്ക് കിറ്റക്സ് എംഡിയുടെ രൂക്ഷ വിമര്‍ശനം; ‘ലോക കേരള സഭയില്‍ കെ.ജി.എബ്രഹാമിനോട് പകപോക്കി; ഉളുപ്പില്ലാതെ കയ്യടിച്ച പ്രാഞ്ചിയേട്ടന്മാരോട് സഹതാപം’

കുവൈത്തിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരളസഭയിൽ ദുഷ്ടലാക്കോടെ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്ക് മുഴുവനും അപമാനകരമാണെന്ന് കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബ്. ദുരന്തത്തില്‍ മലയാളിയായ പ്രവാസി വ്യവസായി കെ. ജി.എബ്രഹാമിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ മനസിലടിഞ്ഞുകൂടിയ പകയും വിഷവുമാണ് പുറത്തേക്ക് വന്നതെന്നും സാബു ജേക്കബ് പറഞ്ഞു. “പ്രളയ ദുരിതാശ്വാസ ഫണ്ട്‌ ദുരുപയോഗം ചെയ്തതും പ്രവാസികളുടെ അടച്ചിട്ടിട്ടുള്ള വീടുകൾക്ക് നികുതി ഏർപ്പെടുത്തിയതും കെ.ജി. എബ്രഹാം ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ലോക കേരളസഭയില്‍ മുഖ്യമന്ത്രിയുടെ മുനവച്ച പ്രസ്താവന. താൻ ചെയ്ത കൊള്ളരുതായ്മകളെ വിമർശിക്കുന്നവരെ അടിച്ചൊതുക്കാനുള്ള വേദിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലോകകേരള സഭയുടെ വേദി ഉപയോഗിച്ചത്.”

“ഒരു പ്രവാസിക്കെതിരെ മുഖ്യമന്ത്രി നടത്തിയ കണ്ണിൽ ചോരയില്ലാത്ത പ്രസ്താവന യാതൊരു ഉളുപ്പുമില്ലാതെ കേട്ടിരുന്ന് കയ്യടിച്ച പ്രവാസി പ്രതിനിധികളായ ‘പ്രാഞ്ചിയേട്ടന്മാരോട്’ സഹതാപം മാത്രമാണ് തോന്നുന്നത്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന ഒരു പ്രവാസി വ്യവസായിക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ ധാർമിക പിന്തുണ കൊടുക്കേണ്ട ഉത്തരവാദിത്തം എല്ലാ പ്രവാസികൾക്കും വ്യവസായികൾക്കുമുണ്ട്. അവർ നിശബ്ദത പാലിക്കുന്നത് ശരിയല്ല. തന്റെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കുമൊപ്പം നിൽക്കാത്തവരെ അടിച്ചൊതുക്കിയിട്ടുള്ള മുഖ്യമന്ത്രി പിണറായിയുടെ ദുഷിച്ച മനസ്സ് മലയാളികൾ തിരിച്ചറിയണം.”

“ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ അപകടത്തിൽ കുവൈത്ത് അധികാരികൾ പോലും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ കമ്പനിയ്ക്കും അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ഈ ദുരന്തത്തെ അതിജീവിക്കാനുള്ള പിന്തുണ നൽകാനാണ് ശ്രമിച്ചത്. പ്രവാസികളടക്കമുള്ള നിരവധി വ്യവസായികളുടെ ചോരയും നീരും ഊറ്റിക്കുടിച്ചാണ് സിപിഎം കേരളത്തിൽ വളർന്നത്. പാവപ്പെട്ടവർക്ക് പെൻഷൻ പോലും കൊടുക്കാതെ പൊതുഖജനാവിലെ കോടിക്കണക്കിന് രൂപ ഉപയോഗിച്ചാണ് ലോക കേരളസഭ നടത്തുന്നത്.” – സാബു ജേക്കബ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top