കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ണം; മൃതദേഹങ്ങൾ വീടുകളില്‍ എത്തിക്കുന്നത് പ്രത്യേക ആംബുലൻസുകളിൽ; കുവൈത്ത് ദുരന്തത്തില്‍ മരണം 50

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും. 8.30-ഓടെ വിമാനം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പത്തുമണിക്കുശേഷമേ എത്തുകയുള്ളൂവെന്ന്‌ അറിയിപ്പ് നല്‍കുകയായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്ങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും.ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 50 ആയി.

മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ സര്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കും. കുടുംബാംഗങ്ങള്‍ക്ക് കാണാനും സൗകര്യമൊരുക്കും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയില്‍ വിമാനം എത്തി അവിടുന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനായിരുന്നു വിദേശകാര്യമന്ത്രാലയം ആലോചിച്ചത്. എന്നാല്‍ കേരളത്തിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കണം എന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി വിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇതോടുകൂടിയാണ് നെടുമ്പാശ്ശേരിയില്‍ വിമാനം എത്തിച്ച് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. “23 മലയാളികള്‍, ഏഴ് തമിഴ്‌നാട്ടുകാര്‍, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹം നെടുമ്പാശ്ശേരിയില്‍ ഇറക്കും. 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.” – മന്ത്രി കെ.രാജന്‍ പറഞ്ഞു.

കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളി കെ.ജി.എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസികമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ചയാണ് അഗ്നിബാധയുണ്ടാകുന്നത്. ദുരന്തത്തില്‍ മരിച്ച 50 പേരില്‍ 46 പേരും ഇന്ത്യക്കാരായിരുന്നു. ഇതില്‍ 24 പേര്‍ മലയാളികളാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top