‘ലാല്‍സലാം’ കാണാനാളില്ലാതെ തെലങ്കാന തീയറ്ററുകൾ; ആന്ധ്രയിലും ചിത്രം നേരിടുന്നത് വൻ തിരിച്ചടി; വ്യക്തതയില്ലാതെ സിനിമാലോകം

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ‘ലാല്‍ സലാം’ റിലീസ് ചെയ്ത് രണ്ടുദിവസത്തിനുള്ളില്‍ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും പല തീയറ്ററുകളില്‍ നിന്നും പുറത്ത്. രജനികാന്ത്, വിഷ്ണു വിശാല്‍ തുടങ്ങിയ താരങ്ങളുടെ പിന്‍ബലം ഉണ്ടായിട്ടും സിനിമ കാണാന്‍ ആളുകള്‍ തീയറ്ററില്‍ എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 9നാണ് ‘ലാല്‍ സലാം’ റിലീസ് ചെയ്തത്.

തെലുങ്ക് സംസ്ഥാനങ്ങളില്‍ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമേ ചിത്രം റിലീസ് ചെയ്തിട്ടുള്ളൂ. എന്നാല്‍ പലയിടങ്ങളിലും ആദ്യ ദിവസം പോലും ഒറ്റമനുഷ്യന്‍ തീയറ്ററില്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് തെലുങ്ക് സംസ്ഥനങ്ങളില്‍ ഒരു രജനി ചിത്രത്തിന് ഇത്തരം ഒരു ദുര്യോഗമുണ്ടാകുന്നത്.

തെന്നിന്ത്യയിലെ ഇതിഹാസ സിനിമാതാരം എന്‍ടിആറിന്റെ ജന്മശതാബ്ദി ആഘോഷവേളയില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം രജനികാന്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ചന്ദ്രബാബു നായിഡു ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് ഹൈദരാബാദ് ഹൈടെക് നഗരമായി ഉയര്‍ന്നതിനു പിന്നില്‍ എന്നും രജനി പറഞ്ഞിരുന്നു.

അതേസമയം, തമിഴ്‌നാട്ടിലും ചിത്രത്തിന് വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ലൈക്ക പ്രൊഡക്ഷന്‍സ് പോലൊരു വലിയ ബാനറിന്‌റെ അകമ്പടിയുണ്ടായിട്ടും ചിത്രം അവഗണിക്കപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യദിനം ബോക്സ് ഓഫീസില്‍ ഗംഭീര തുടക്കം ലഭിച്ചെങ്കിലും വാരാന്ത്യത്തില്‍ പോലും ആളുകള്‍ തീയറ്ററില്‍ എത്തുന്നില്ലെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്‌നില്‍ക് പറയുന്നത്. ചിത്രം ശനിയാഴ്ച വെറും 3 കോടി രൂപയാണ് നേടിയത്. തമിഴ്‌നാട്ടില്‍ ഇതുവരെ ചിത്രത്തിന്റെ ആകെ കളക്ഷന്‍ 6.55 കോടി രൂപയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top