13 ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത; ആരും പരിഗണിക്കാതെ മുന്നറിയിപ്പ് റിപ്പോർട്ടുകൾ

2018, 2019,2021 വർഷങ്ങളിൽ കേരളത്തിലുണ്ടായ വിനാശകരമായ പ്രളയങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യത വർധിച്ചതായി വിവിധ പഠനങ്ങൾ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായിട്ടാണ് അമേരിക്കയിലെ മിഷിഗൺ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയും പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുമായി ചേർന്ന് കൊച്ചി ഫിഷറീസ് സര്‍വകലശാല (കുഫോസ്) നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 13 ജില്ലകൾ ഭീഷണി നേരിടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കണക്കിലും പറയുന്നു.

1990 മുതൽ 2020 വരെയുള്ള മണ്ണിടിച്ചിലുകളുമായി ബന്ധപ്പെട്ട പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2018ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത 3.46 % വർധിപ്പിച്ചെന്നു റിപ്പോർട്ടിൽ പറയുന്നു. അതിതീവ്ര മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ നിന്ന് 3575 സാമ്പിളുകൾ ശേഖരിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ വിശകലനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിച്ച ഡാറ്റയിൽ നിന്നാണ് മണ്ണിടിച്ചിൽ സാധ്യതാ മാപ്പ് തയ്യാറാക്കിയത്.

ഇതിലും ഗൗരവമുള്ളതാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഉത്തരാഖണ്ഡ്, കേരളം, ജമ്മു കശ്മീർ, മിസോറാം, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് 1998-2022 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തെന്ന് കാലാവസ്ഥ വകുപ്പ് (ഐഎംഡി) പ്രസിദ്ധീകരിച്ച കണക്കു വ്യക്തമാക്കുന്നു. 1998-2022 കാലഘട്ടത്തിൽ ഹിമാലയത്തിലും പശ്ചിമഘട്ടത്തിലും ഉണ്ടായ ദുരന്തങ്ങളെ അടിസ്ഥാനമാക്കിയാണ് ഐഎസ്ആർഒയുടെ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്സി) രാജ്യത്തെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ ഡാറ്റാബേസ് വികസിപ്പിച്ചെടുത്തത്.

ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ലകളുടെ പട്ടികയിൽ അരുണാചൽ പ്രദേശ് (16), കേരളം, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ (13 വീതം), ഹിമാചൽ പ്രദേശ്, അസം, മഹാരാഷ്ട്ര (11 വീതം), മിസോറാം (8), നാഗാലാൻഡ് (7) എന്നിങ്ങനെയാണ് കണക്ക്. കേരളത്തിൽ ആലപ്പുഴ ഒഴികെ മറ്റെല്ലാ ജില്ലകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 2018ൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് ശേഷം കേരളത്തിലും തുടർച്ചയായി വൻതോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടാകാറുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. 2018 (5191), 2019 (756), 2020 (9), 2021 (29) എന്നിങ്ങനെയാണ് ആ കണക്കുകൾ.

കേരളത്തിലെ നാല് ജില്ലകള്‍ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയുടെ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്. തൃശ്ശൂർ (3), മലപ്പുറം(7), പാലക്കാട് (5), കോഴിക്കോട് (10) എന്നിവയാണത്. കഴിഞ്ഞ ദിവസം ദുരന്തമുണ്ടായ വയനാട് ഉൾപ്പെടെ കേരളത്തിലെ ഏഴ് ജില്ലകളാണ് ആദ്യ ഇരുപത് സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്. വയനാട്‌ (13), എറണാകുളം (15), ഇടുക്കി (18), കോട്ടയം (23), കണ്ണൂർ (26), തിരുവനന്തപുരം (28) എന്നീ ജില്ലകളാണ് ആദ്യ മുപ്പത് സ്ഥാനങ്ങളിൽ ഉൾപ്പെട്ടത്. ഹിമാലയവുമായി താരതമ്യം ചെയ്യുമ്പോൾ പശ്ചിമഘട്ടത്തിൽ, ഉരുൾപൊട്ടൽ സാധ്യത കുറവാണെങ്കിലും കേരളത്തിൽ നിരവധി പേരുടെ ജീവൻ ഉരുൾപൊട്ടൽ മൂലം നഷ്ടപ്പെടുന്നതായും റിപ്പോർട്ടിലുണ്ട്.

വനനശീകരണം, മറ്റ് പരിസ്ഥിതി ആഘാതങ്ങൾ, മണ്ണിൻ്റെ ശിഥിലീകരണം എന്നിവയ്ക്കൊപ്പം തുടർച്ചയായി പെയ്യുന്ന മഴയാണ് (മഴയുടെ തീവ്രത) ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി വിദഗ്ധർ പറയുന്നത്. കാലവർഷം ശക്തമാകുന്ന സമയത്താണ് സംസ്ഥാനത്ത് ഉരുൾപൊട്ടലുകൾ അധികവും റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 30 വർഷമായി, ജൂൺ, ജൂലൈ മാസങ്ങളിൽ കേരളത്തിൽ മഴ കുറയുന്നതായും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ വർധിക്കുന്നതായും ആണ് കണ്ടുവരുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പഠനങ്ങൾ പറയുന്നു. 2018 ഓഗസ്റ്റിലെ മഴക്കാലത്ത് കേരളത്തിലെ 10 ജില്ലകളിലായി 341 ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നീട് 2019 മുതൽ എല്ലാ വർഷവും ചെറുതും വലുതുമായ ഉരുൾപൊട്ടലുകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായി. ഇതിൽ പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കൈ തുടങ്ങിയവ കേരളത്തെ നടുക്കിയ ദുരന്തങ്ങളായി മാറുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top