700 രൂപ ദിവസ വേതനം എന്നത് എല്‍ഡിഎഫ് പ്രകടപത്രിക; ആശാ വര്‍ക്കര്‍മാരെ പിണറായി സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചത് തന്നെ

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ 19 ദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ സമരത്തിലാണ്. സിപിഎം ഒഴികെയുള്ള രാഷ്ട്രിയ പാര്‍ട്ടികളും വിവിധ സാമൂഹ്യ സംഘടനകളും പാവപ്പെട്ട ഈ സ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഈര്‍ക്കില്‍ സംഘടന നടത്തുന്ന സമരമെന്നൊക്കെ പറഞ്ഞ് ഇടത് അനുകൂല തൊഴിലാളി സംഘടനാ നേതാക്കള്‍ ഈ സമരത്തെ ആക്ഷേപിക്കുന്നുമുണ്ട്. ആശമാരുടെ ഓണറേറിയം 230 രൂപയില്‍ നിന്ന് 700 രൂപയായി ഉയര്‍ത്തണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ആശാ വര്‍ക്കര്‍മാരുടെ പ്രതിദിന ഓണറേറിയം 700 രൂപയായി ഉയര്‍ത്തുമെന്നത് 2021 ലെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇക്കാര്യം മറന്നിട്ടാണ് സര്‍ക്കാരും സിപിഎമ്മും അവരെ അധിക്ഷേപിക്കുന്നത്.
900 വാഗ്ദാനങ്ങളങ്ങിയ പ്രകടനപത്രികയാണ് 2021 ലെ തിരഞ്ഞെടുപ്പു കാലത്ത് ഇടതുമുന്നണി അവതരിപ്പിച്ചത്. ഈ വാഗ്ദാനങ്ങളിലെ പ്രധാനപ്പെട്ട 50 ഇനങ്ങള്‍ പ്രത്യേക പദ്ധതികളായി തരം തിരിച്ചിരുന്നു. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനാണ് ഇങ്ങനെ തരംതിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.

50 ഇന പരിപാടിയിലെ 45 മത്തെ ഇനമായി പറയുന്ന ‘സാമൂഹ്യ സുരക്ഷ’ യിലാണ് ആശാ വര്‍ക്കര്‍മാരുടെ മിനിമം കൂലി 700 രൂപയായി ഉയര്‍ത്തുമെന്ന് പറഞ്ഞിരിക്കുന്നത്. ‘സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2,500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്‌സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്‌കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്‌കീം വര്‍ക്കേഴ്‌സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമംകൂലി 700 രൂപയാക്കും.
അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഗാര്‍ഹിക തൊഴിലാളികള്‍ക്കു പ്രത്യേക സ്‌കീമുകള്‍ ആരംഭിക്കും’ ഇതായിരുന്നു വാഗാദാനം. ഇങ്ങനെ പറഞ്ഞവരാണ് ആശാവര്‍ക്കര്‍മാരുടെ സമരം അനാവശ്യമാണെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനാണെന്നും ഇപ്പോള്‍ പറയുന്നത്. പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതെല്ലാം നടപ്പാക്കുമെന്ന് വീമ്പിളക്കുന്നവരാണ് പോലീസിനെ ഉപയോഗിച്ചും ബദല്‍ സമരം നടത്തിയും ആശമാരെ അടിച്ചമര്‍ത്താന്‍ നോക്കുന്നത്.
എല്‍ഡിഫ് തിരഞ്ഞെടുപ്പ് പത്രികയുടെ ഉപസംഹാര ഖണ്ഡികയിലിങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്- ‘പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചലിക്കുന്ന ഭരണസംവിധാനവും അതിനു പിന്നിലെ രാഷ്ട്രീയ ഇച്ഛാശക്തിയും കേരളത്തിന് ഒരു പുതിയ അനുഭവമായിരുന്നു. വാക്കിനു വിലയുണ്ട് എന്ന് തെളിയിക്കപ്പെട്ട കാലം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമായി മാറുക മാത്രമല്ല, അവയുടെ പൂര്‍ത്തീകരണം കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രകടനപത്രികയ്ക്കു പുറമേ ഉയര്‍ന്നുവന്ന ജനകീയ ആവശ്യങ്ങള്‍ പലതും അംഗീകരിച്ചു നടപ്പാക്കാനും കഴിഞ്ഞു. ഇതായിരിക്കും നാളെയും പിന്തുടരാന്‍ പോകുന്ന മാതൃക’. ഇങ്ങനെ എഴുതി വെച്ചവരാണ് സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരും ഈ നാടിന്റെ ആരോഗ്യ സംരക്ഷകരുമായ സ്ത്രീകളെ നിഷ്‌കരുണം അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും.
ആശാവര്‍ക്കര്‍മാരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വിശേഷിപ്പിച്ചത്. സമരക്കാരെ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇടത് സര്‍ക്കാറിനുള്ള താല്‍പ്പര്യമൊന്നും ഇവരെ കുത്തിയിളക്കി വിട്ടവര്‍ക്ക് ഇല്ലെന്നുമാണ് മന്ത്രിയുടെ ആക്ഷേപം. 2021 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്ന ആവശ്യത്തെക്കുറിച്ച് ധനമന്ത്രിക്ക് മിണ്ടാട്ടമില്ല.
ആശാ സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നുമാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന്റെ പരിഹാസം. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സമരത്തെ നാടകം എന്ന് വിളിച്ച കരീം സമരത്തിന് പിന്നില്‍ അരാജക സംഘടനകളാണെന്നും പറഞ്ഞിരുന്നു. മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണ് ഇത്. അതേ മാതൃകയില്‍ ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരം ആരംഭിച്ചതെന്നും അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇടതു മുന്നണി നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശമാര്‍ സമരം നടത്തുന്നത് എന്ന കാര്യം കരിമും സൗകര്യപൂര്‍വം മറന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here