ഗുണ്ടാബന്ധമുള്ളവരുടെ പട്ടിക ആഭ്യന്തരവകുപ്പിൽ ഭദ്രം; എല്ലാവരും ലോക്കൽ പോലീസിൽ സുപ്രധാന ചുമതലകളിൽ; ഔദ്യോഗികമായി ശേഖരിച്ചത് 50ലേറെപേരുടെ പട്ടിക; പകർപ്പ് മാധ്യമ സിൻഡിക്കറ്റിന്

അങ്കമാലിയിൽ ഗുണ്ടയുടെ വിരുന്നുണ്ണാൻ പോയി ശുചിമുറിയിലൊളിച്ച ഡിവൈഎസ്പിയെക്കാൾ വമ്പൻ മാഫിയാ ബന്ധമുള്ളവർ ഇപ്പോഴും യൂണിഫോമിൽ സ്വൈര്യവിഹാരം നടത്തുന്നു. ഇവരുടെ പട്ടിക കഴിഞ്ഞ വർഷം സംസ്ഥാന ഇൻ്റലിജൻസ് തയ്യാറാക്കിയതിൽ ആകെ 54 പേരുണ്ട്. തിരുവനന്തപുരം സിറ്റി മുതൽ കാസർകോട് വരെ സുപ്രധാന ചുമതലകളിൽ ഇവരുണ്ട്. മണൽ, കരിങ്കൽ ഖനനം ഏറ്റവുമധികം നടക്കുന്ന പ്രദേശങ്ങളിൽ പോസ്റ്റിംഗ് ചോദിച്ചുവാങ്ങിയാണ് ഇവരിൽ പലരും ഇരിക്കുന്നത്.

54 പേരുടെ പട്ടികയിൽ അഞ്ച് ഡിവൈഎസ്പിമാരാണ് ഉള്ളത്. അതേസമയം അഴിമതി – ക്രിമിനൽ പശ്ചാത്തലമുള്ള ഇൻസ്പെക്ടർമാർ 33 പേരുണ്ട് പട്ടികയിൽ. ബാക്കി എസ്ഐമാരുമാണ്. സിഐ മുതൽ ഡിവൈഎസ്പി റാങ്ക് വരെയുള്ളവരിൽ നിന്നാണ് അതീവ കുഴപ്പക്കാരെന്ന് തിരിച്ചറിഞ്ഞവരുടെ പട്ടിക ഇൻ്റലിജൻസ് തയ്യാറാക്കിയത്.

Illegal nexus with sand, quarry mafia എന്നാണ് ഏറെപ്പേരുടെയും പേരിനൊപ്പം ചേർത്തിട്ടുള്ളത്. സാമ്പത്തിക സാദ്ധ്യതയുള്ള കേസുകൾ തിരഞ്ഞുപിടിച്ച് കക്ഷികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി സമ്മർദം ചെലുത്തി ഒത്തുതീർപ്പ് ഉണ്ടാക്കുന്നവരെയും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. വാദികളുടെയും പ്രതികളുടെയും പക്കൽ നിന്ന് നാണമില്ലാതെ പണം വാങ്ങുന്നവരാണ് ഇവരിൽ ഏറെയും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ചുമതലയുള്ള ചിലർക്ക് റിസോർട്ടുകളിൽ നിന്ന് മാസപ്പടിയാണ്. Highly corrupt എന്ന് വ്യക്തമായി ഇതിൽ പേരെടുത്ത് പറഞ്ഞിട്ടുള്ളവരും ഇപ്പോഴും സർവീസിൽ തന്നെയുണ്ട്.

എറണാകുളം റൂറൽ ജില്ലയിലെ ഒരു എസ്എച്ച്ഒ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടയുമായി ചേർന്ന് തമിഴ്നാട്ടിൽ ക്വാറി നടത്തുന്നുവെന്ന റിപ്പോർട്ട് 2020ൽ തന്നെ സർക്കാരിന് കിട്ടിയിരുന്നു. വൻ വരുമാന സാധ്യതയുള്ള സ്റ്റേഷൻ വിടാതെ എസ്ഐ ആയും സിഐ ആയുമെല്ലാം ഇയാൾ ഇവിടെ തന്നെ തുടരുകയായിരുന്നു. ഇയാളെ അടിയന്തരമായി സ്ഥലം മാറ്റാനും സ്വത്ത് സമ്പാദനത്തിൽ വിജിലൻസ് അന്വേഷണം നടത്താനും റേഞ്ച് ഡിഐജി റിപ്പോർട്ട് അയച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top