അന്നുപെയ്ത ചാറ്റൽമഴയിൽ ചിതറിത്തെറിച്ചു പോയ ആ കുഞ്ഞുമുഖം; അലറിക്കരഞ്ഞ് അമ്മയും… ദുഖസ്മരണ പങ്കുവച്ച് ലോക്കോ പൈലറ്റ്

ഒട്ടേറെ നിരാശ്രയ ജന്മങ്ങളുടെ അവസാന നിമിഷങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്ന നിസഹായരാണ് നമ്മുടെ പാളങ്ങളിലൂടെ ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റുമാർ. അവരിൽ ചിലരെല്ലാം അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഈയിടെ കോട്ടയത്ത് ഉണ്ടായ ഒരമ്മയുടെയും കുഞ്ഞുങ്ങളുടെയും ആത്മഹത്യയോടെ ആണ് ഇത്തരം അവസ്ഥകൾ വീണ്ടും പൊതുജന ശ്രദ്ധയിലേക്ക് എത്തിയത്. ഇതിന് പിന്നാലെയാണ് മറ്റു ചില ട്രെയിൻ ഡ്രൈവർമാരും സമാന അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.
ദക്ഷിണ റെയിൽവേയിൽ സീനിയർ ലോക്കോ പൈലറ്റും ചിത്രകാരനുമായ പ്രദീപ് ചന്ദ്രൻ ആണ് കുറേവർഷം മുൻപത്തെ ഒരു ദാരുണ അനുഭവം ഷെയർ ചെയ്തത്. ചാറ്റൽമഴയുള്ള ഒരു പ്രഭാതത്തിൽ തൻ്റെ ട്രെയിനിനു മുന്നിൽ എത്തിപ്പെട്ട ഒരു അമ്മയുടെയും രണ്ടു മക്കളുടെയും ഓർമയാണ് പ്രദീപ് പറയുന്നത്. ദൂരെനിന്നേ അവരെ കണ്ടു, നീട്ടി ഹോൺ അടിച്ചപ്പോൾ അമ്മ പാളത്തിൽ നിന്നിറങ്ങി. ഒക്കത്ത് കൈക്കുഞ്ഞ് ഉണ്ടായിരുന്നത് കൊണ്ടാകണം, മുതിർന്ന പെൺകുട്ടി പാളത്തിൽ തന്നെ നിന്നത് അമ്മ ശ്രദ്ധിച്ചില്ല. അവളാകട്ടെ, ട്രെയിൻ കണ്ട സന്തോഷത്തിൽ കൈവീശി തുള്ളിക്കളിച്ച് അവിടെ തുടർന്നു.
നീട്ടി ഹോണടിച്ചു, വീണ്ടും വീണ്ടും നീട്ടിയടിച്ചു… മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.. പ്രദീപ് എഴുതുന്നു. എത്രകാലം കഴിഞ്ഞാലും വിട്ടൊഴിയാത്ത ഓർമയായി ഈ ദുരന്തങ്ങൾ ഓരോ ലോക്കോ പൈലറ്റിൻ്റെയും മനസിൽ അവശേഷിക്കുമെന്ന് തന്നെ ഈ കുറിപ്പ് വായിക്കുമ്പോൾ മനസിലാക്കാം. ജോലിയിൽ കയറുന്ന കാലത്ത് ട്രെയിൻ ഓടിക്കുന്നത് ആലോചിച്ച് ത്രില്ലടിച്ച താൻ പിന്നീടാണ് ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയത് എന്നും പ്രദീപ് കുറിയ്ക്കുന്നു.
കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് കോട്ടയം ഏറ്റുമാനൂരിനടുത്ത് അടുത്ത് 42കാരി ഷൈനി, തൻ്റെ രണ്ടു പെൺമക്കളെയും എടുത്ത് ട്രെയിനിനു മുന്നിൽ ചാടിയത്. അവരുടെ അവസാന നിമിഷങ്ങൾ നേരിൽ കണ്ടതിൻ്റെ ഞെട്ടിക്കുന്ന അനുഭവം അന്ന് ട്രെയിൻ ഓടിച്ച ലോക്കോ പൈലറ്റ് പോലീസിനോട് പറഞ്ഞത് പുറത്ത് വന്നിരുന്നു. മക്കളെയും കെട്ടിപിടിച്ച് ഷൈനി റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്നു, നീട്ടി ഹോണടിച്ചിട്ടും മാറാതെ….

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here