വരുണ്‍ ഗാന്ധിക്ക് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചേക്കും; ആദ്യഘട്ട ബിജെപി പട്ടികയില്‍ സിറ്റിംഗ് എംപിയുടെ പേരില്ല; പിലിബിത്തില്‍ വരുണിനെ മത്സരിപ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടി നീക്കം

ലഖ്‌നൗ: ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന വരുണ്‍ ഗാന്ധിക്ക് ഇക്കുറി സീറ്റ് നല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. വരുണിന്റെ  സിറ്റിങ് സീറ്റായ പിലിബത്തില്‍ വരുണിനെ മത്സരിപ്പിക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. യുപിയിലെ 80 ലോക്സഭാ സീറ്റില്‍ 51 സീറ്റുകളിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തുവിട്ടപ്പോള്‍ ഇതിലൊന്നും വരുണ്‍ ഗാന്ധിയുടെ പേരില്ല. വരുൺ ഗാന്ധിക്ക് പകരം പിലിബിത്തില്‍ ബിജെപി എംഎൽഎയായ സഞ്ജയ് ഗംഗ്വാറിന്‍റെയും യുപി പൊതുമരാമത്ത് മന്ത്രി ജിതിൻ പ്രസാദിന്റെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ വരുണിന്റെ അമ്മയും സുല്‍ത്താന്‍പൂരിലെ സിറ്റിംഗ് എംപിയുമായ മേനകയ്ക്ക് ബിജെപിക്ക് സീറ്റ് നല്‍കിയേക്കും.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടത്തിയ ബിജെപി വിരുദ്ധ പ്രസ്താവനകളാണ് വരുണിന് തിരിച്ചടിയായത്. കര്‍ഷക സമരത്തിന് അനുകൂല നിലപാടെടുത്ത വരുണിന്റെ പ്രസ്താവനകള്‍ ബിജെപിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ വരുണ്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നേക്കുമെന്നാണ് സൂചന. വരുണിനെ സഖ്യ സ്ഥാനാര്‍ഥിയായി അമേത്തിയില്‍ മത്സരിപ്പിക്കാന്‍ എസ് പി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുവരെ പിലിബത്തിലെ സ്ഥാനാര്‍ഥിയെ എസ്പി പ്രഖ്യാപിച്ചിട്ടില്ല. വരുണ്‍ പിലിബത്തില്‍ നിന്നാല്‍ കോണ്‍ഗ്രസ്-എസ്പി സഖ്യസ്ഥാനാര്‍ഥിയായാകും മത്സരിക്കുക.

തുടര്‍ച്ചയായി മൂന്ന് തവണ വരുണ്‍ഗാന്ധി എംപിയാണ്. ആദ്യമായി 2009-ൽ പിലിബിത്തിൽ നിന്നാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻപൂരിൽ നിന്ന് മത്സരിച്ച് വിജയിച്ചു. 2019ൽ പിലിബിത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി വീണ്ടും വിജയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top