തരൂരിന്‍റെ വിജയം പ്രവചിച്ച് പ്രിയങ്കയുടെ റോഡ്‌ ഷോ; കുട്ടികളെ എടുത്തുയര്‍ത്തി, ഷാളുകള്‍ സ്വീകരിച്ച് പ്രിയങ്ക താരമായി; പിണറായിയെ കടന്നാക്രമിച്ച പ്രസംഗത്തിന് നീണ്ട കയ്യടിയും

തിരുവനന്തപുരം: തീരദേശജനതയുടെ ഹൃദയം കവര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ റോഡ്‌ ഷോ. അക്ഷരാര്‍ത്ഥത്തില്‍ ആവേശം അലതല്ലുന്ന റോഡ്‌ ഷോയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടി പ്രിയങ്ക നടത്തിയത്. തരൂരിന് നാലാമതും വിജയം പ്രവചിക്കുന്നതായിരുന്നു പ്രിയങ്കയെ കാണാന്‍ തടിച്ച് കൂടിയ സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയ ജനക്കൂട്ടം.

വലിയതുറ ജംക്‌ഷനിൽനിന്ന് പൂന്തുറവരെയാണ് പ്രിയങ്ക റോഡ് ഷോയിൽ പങ്കെടുത്തത്. ശശി തരൂരും രമേശ് ചെന്നിത്തലയും, വി.എസ്.ശിവകുമാറും, കോവളം എംഎൽഎ എം.വിൻസെന്റും ഡിസിസി പ്രസിഡന്റ് പാലോട് രവിയും വാഹനത്തില്‍ പ്രിയങ്കയ്ക്ക് ഒപ്പം നിലയുറപ്പിച്ചു. തന്നെ കാണാന്‍ എത്തിയ കുട്ടികളെ എടുത്തുയര്‍ത്തിയും ഷാളുകള്‍ സ്വീകരിച്ചും പ്രിയങ്ക താരമായി മാറി. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അഴിമതിയും ജനവിരുദ്ധനയങ്ങളും ഉയര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ക്ക് ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെയും പ്രിയങ്ക രൂക്ഷമായി കടന്നാക്രമിച്ചു.

‘‘കേരളത്തിലെ മുഖ്യമന്ത്രി രാഷ്ട്രീയ ആക്രമണം നടത്തുന്നത് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും നേരെ മാത്രമാണ്. അദ്ദേഹം ബിജെപിയെ വിമർശിക്കുന്നത് കേട്ടിട്ടുണ്ടോ? സ്വർണക്കടത്തും ലൈഫ് മിഷൻ കേസും നിങ്ങള്‍ക്ക് ഓർമയില്ലേ? കേന്ദ്ര നടപടികളുണ്ടായോ. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ അവിശുദ്ധബന്ധമാണ്.’’ – പ്രിയങ്കയുടെ വാക്കുകള്‍ക്ക് നീണ്ട കയ്യടി. വാഹനം മുന്നോട്ടുനീങ്ങുമ്പോൾ ജനക്കൂട്ടവും വർധിച്ചു. രാജ്യം വലിയ പ്രശ്നങ്ങൾ നേരിടുകയാണ്. 5 വർഷം കൂടി ബിജെപി സർക്കാർ ഭരിച്ചാൽ അവർ വെറുപ്പിന്റെ രാഷ്ട്രീയം രാജ്യം മുഴുവൻ പടർത്തുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top