തൃശൂരില്‍ കണ്ടത് സിപിഎം-ബിജെപി ഡീല്‍ എന്ന് സതീശന്‍; തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ ദുഷ്പ്രചരണത്തിന് കിട്ടിയ കനത്ത തിരിച്ചടി

തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ സീറ്റ് ബിജെപിക്ക് നല്കിയതിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ മരവിപ്പിക്കുന്നതിന് വേണ്ടിയാണിത്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുഡിഎഫ് പറഞ്ഞ സിപിഎം- ബിജെപി ഡീല്‍ ആണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്.

തൃശൂരിലെ സിപിഎം കോട്ടകളില്‍ വ്യാപക വോട്ടു ചോര്‍ച്ചയുണ്ടായി. രഹസ്യ ധാരണയ്ക്കപ്പുറം പരസ്യമായ സിപിഎം- ബിജെപി ഡീല്‍ ആണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. തൃശൂരില്‍ ബിജെപിയുടെ വിജയം ഗൗരവമായി കാണണമെന്ന് ഇപ്പോള്‍ പറയുന്ന മുഖ്യമന്ത്രി ആദ്യം ആത്മപരിശോധന നടത്തുകയാണ് വേണ്ടത്.

ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധി. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. സര്‍ക്കാരിന്റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുന്നതില്‍ യുഡിഎഫ് വിജയിച്ചു. കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്റെ കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല. മാധ്യമങ്ങളുടെ മുന്നില്‍ വരാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയാറല്ല.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുകയും വ്യാജ പ്രചരണം നടത്തി വര്‍ഗീയത ഇളക്കിവിടാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ശ്രമിച്ച ബിജെപിക്കൊപ്പം കോണ്‍ഗ്രസ് മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രിയുടെ ദുഷ്പ്രചരണത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം-സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top