തൃശൂരില്‍ പോകേണ്ട കാര്യമില്ലായിരുന്നു എന്ന് മുരളീധരന്‍; തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡില്ല; തോല്‍വിയുടെ പേരില്‍ സംഘര്‍ഷമുണ്ടാക്കരുത്

തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരൊക്കെ കള്ളക്കളി കളിച്ചെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. “തൃശൂരില്‍ മത്സരിക്കാന്‍ പോകേണ്ട കാര്യമില്ലായിരുന്നു. ബിജെപിയിൽ പോകുന്നതിനെക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണ്. എല്ലാം പോയാലും ഈ വീട് ഉണ്ടാകുമല്ലോ അത്രയും മതി.” – മുരളീധരന്‍ പറഞ്ഞു. തൃശൂര്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്നത് തുടരവേയാണ് കോഴിക്കോട് നിന്ന് അദ്ദേഹം പ്രതികരിച്ചത്.

“സുധാകരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റാൻ പാടില്ല. ഇത്രയും നല്ല വിജയമുണ്ടാകുമ്പോൾ അദ്ദേഹത്തെ മാറ്റരുത്. കെപിസിസി അധ്യക്ഷ സ്ഥാനം എനിക്ക് തരേണ്ട ആവശ്യമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡില്ല. രാജ്യസഭയിൽ ഒരുകാരണവശാലും ഞാൻ പോകില്ല. രാജ്യസഭയിൽ പോകുന്നെങ്കിൽ എന്റെ ആരോഗ്യത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതണം. തൃശൂരിലെ തോൽവി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണം. തമ്മിലടി തുടർന്നാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. തോല്‍വിയുടെ പേരില്‍ സംഘർഷമുണ്ടാക്കരുത്. അടിയും പോസ്റ്റർ യുദ്ധവും നല്ലതല്ല.”

“തൃശൂരിലൊരു കേന്ദ്രമന്ത്രി വന്നാൽ ഗുണം ചെയ്യുമെന്ന് ന്യൂ ജനറേഷനിടയിൽ ചിന്ത വന്നു. പരമ്പരാഗത വോട്ടുകൾ കിട്ടി. ചില ആളുകൾ മാത്രം വിചാരിച്ചാൽ വോട്ട് മറിയില്ല. ഒരാൾക്കെതിരെയും ഒരു പരാതിയും താൻ പറയില്ല. അന്വേഷണ കമ്മിഷന്റെ ആവശ്യമില്ല. കമ്മിഷൻ വന്നാൽ വീണ്ടും അടിയുണ്ടാകും. ഇത്രയും അച്ചടക്കമൊക്കെ തനിക്ക് പറ്റുകയുള്ളൂ. സംഘടന കൂടുതൽ തളരാൻ പാടില്ല.
കോൺഗ്രസിനു ഒരുപാട് നേതാക്കളുണ്ട്. എനിക്ക് പുതിയ പദവി ആവശ്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമായുണ്ടാകും. അതുവരെ മാറിനിൽക്കും.”- മുരളീധരൻ പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top