ഡല്‍ഹി പിസിസി അധ്യക്ഷന്‍ രാജിവച്ചു; അരവിന്ദർ സിംഗ് ലവ്‍‍ലിയുടെ രാജി ദീപക് ബാബരിയയുമായുള്ള ഭിന്നതയെ തുടര്‍ന്ന്; കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

ഡല്‍ഹി: ഡല്‍ഹി പ്രദേശ്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദർ സിംഗ് ലവ്‍‍ലി രാജി വച്ചു. ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയയുമായുള്ള തർക്കത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് രാജിക്കത്തില്‍ വ്യക്തമാക്കുന്നത്. തീരുമാനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തി, ഡല്‍ഹിക്ക് അപരിചിതരായവരെ സ്ഥാനാര്‍ഥികളാക്കി എന്നി വിഷയങ്ങള്‍ ഉന്നയിച്ചാണ് രാജി. കനയ്യകുമാറിനേയും ഉദിത് രാജിനേയും സ്ഥാനാര്‍ത്ഥികളാക്കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് പ്രതിഷേധം.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കാണ് രാജിക്കത്ത് നല്‍കിയത്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജിക്കത്തില്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യത്തെ സംരക്ഷിക്കാന്‍ കഴിയാതെ സ്ഥാനത്ത് തുടരുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലവ്‌ലി കത്ത് അവസാനിപ്പിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടമായപ്പോള്‍ വന്ന പിസിസി അധ്യക്ഷന്റെ രാജി കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ്. മെയ് 25നാണ് ദില്ലിയില്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങളെ രാജി ബാധിച്ചേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top