ലൈംഗിക പീഡനക്കേസില്‍ എച്ച്ഡി രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്; പ്രജ്വല്‍ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തി ജെഡിഎസ് പ്രാദേശിക നേതാവ്

ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ പ്രതിയായ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്ഡി രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്. വീട്ടുജോലിക്കാരിയും ബന്ധുവുമായ സ്ത്രീ നല്‍കിയ പീഡനക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍‌കൂര്‍ ജാമ്യം തേടിയ രേവണ്ണയോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല. ഇതിനുപിന്നാലെയാണ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചത്. മകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്.

അതേസമയം പ്രജ്വലിനെതിരെയുള്ള രണ്ടാമാത്തെ പീഡനപരാതിയില്‍ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തല്‍. ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് പരാതി നല്‍കിയത്. മൂന്ന് വര്‍ഷത്തോളം തന്നെ പല തവണകളിലായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. പ്രജ്വല്‍ പറയുന്നത് പോലെ ജീവിച്ചില്ലെങ്കില്‍ ഭര്‍ത്താവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

കര്‍ണാടകയിലെ ഒരു ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ ഹാസന്‍ സ്ഥാനാര്‍ത്ഥിയായ പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഹാജരാകാന്‍ അയച്ച സമന്‍സില്‍ വക്കീല്‍ വഴി പ്രജ്വല്‍ ഏഴ് ദിവസം സാവകാശം ആവശ്യപ്പെട്ടെങ്കിലും തള്ളിയിരുന്നു. ജര്‍മനിയില്‍ നിന്ന് നാട്ടില്‍ എത്തിയ ഉടന്‍ അറസ്റ്റ് ചെയ്തേക്കും.

പ്രജ്വല്‍ തന്നെ ചിത്രീകരിച്ച മൂവായിരത്തോളം അശ്ലീല ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതോടെ ജെഡിഎസ് പ്രജ്വലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന്‍റെ അടുത്ത ഘട്ടം മേയ് 7ന് നടക്കാനിരിക്കെ ജെഡിഎസ് സഖ്യകക്ഷിയായ ബിജെപിക്ക് ഇത് കനത്ത തിരിച്ചടിയാകും എന്നതില്‍ സംശയമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top