LPG നീക്കം പ്രതിസന്ധിയിലാകും; ട്രക്ക് ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ലോറികളുടെ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. നവംബര്‍ അഞ്ച് മുതല്‍ പണിമുടക്ക് നടത്താനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഇതോടെ സംസ്ഥാനത്തെ ഗ്യാസ് സിലിണ്ടര്‍ വിതരണം പ്രതിസന്ധിയിലാകും. വേതനം കൂട്ടിക്കിട്ടണമെന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്.

പതിനൊന്ന് മാസങ്ങളായി വേതനം കൂട്ടിത്തരണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇവര്‍ കാത്തിരിക്കുന്നത്. അനുകൂല നിലപാടുകള്‍ ഉടമകളുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടാകുകയോ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാകുകയോ ചെയ്തിട്ടില്ല. ഇതിന്റെ പ്രതിഷേധത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത്. നിലവില്‍ ഓരോ ട്രിപ്പ് അനുസരിച്ചുള്ള വേതനമാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നത്. ഇതിനു പകരം ഫെയര്‍ചാര്‍ജ് സംവിധാനം കൊണ്ടുവരണമെന്നാണ് ആവശ്യം.

ഇതിനു മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് സൂചന പണിമുടക്ക് നടത്തുകയാണ്. നവംബര്‍ അഞ്ചിനുമുന്‍പ് മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് സൂചനയുണ്ട്. സമരം ആരംഭിച്ചാല്‍ പാചകവാതക വിതരണം പ്രതിസന്ധിയിലാകുമെന്ന് കണക്കിലെടുത്താണിത്.

അതേസമയം, കഴിഞ്ഞയാഴ്‌ചയാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ (19 കിലോ) വില 209 രൂപയാക്കിയത്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 160 രൂപയും ഗാര്‍ഹിക സിലിണ്ടറിന് 200 രൂപയുമായി കുറച്ചിരുന്നു. ക്രൂഡോയില്‍ വില വര്‍ദ്ധന ഉള്‍പ്പടെ ഉയര്‍ത്തിയാണ് എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന്‍റെ വില കൂട്ടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top