ഭൂരിപക്ഷം നേടിയിട്ടും സർക്കാരുണ്ടാക്കാൻ കഴിയാത്ത ഗതികേടിൽ ബിജെപി സഖ്യം; മഹാരാഷ്ട്രയിൽ മഹായുതിയുടെ ഭാവി പ്രതിസന്ധിയില്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരാളികളെ നിഷ്പ്രഭമാക്കിയ ത്രസിപ്പിക്കുന്ന വിജയം നേടിയിട്ടും മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാനാവാതെ ബിജെപി സഖ്യം. കാവൽ മുഖ്യമന്ത്രിയും ശിവസേന ഷിൻഡേ വിഭാഗം നേതാവുമായ ഏകനാഥ് ഷിൻഡേയുടെ നിസഹകരണമാണ് മഹായുതി സഖ്യത്തിന് സർക്കാരുണ്ടാക്കാൻ തിരിച്ചടിയായത്.

ആകെയുള്ള 288 അംഗ സഭയിൽ 145 സീറ്റാണ് സർക്കാർ രൂപവത്കരിക്കാൻ വേണ്ടത്. 230 സീറ്റുകൾ നേടി വലിയ വിജയമാണ് മഹായുതി സഖ്യം സ്വന്തമാക്കിയത്. 132 സീറ്റ് നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന (ഷിൻഡേ വിഭാഗം)57 സീറ്റും എൻസിപി (അജിത് പവാർ വിഭാഗം) 41 സീറ്റും നേടിയിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടുന്നതിന് ഇടയിലാണ് ഷിൻഡെ പുതിയ സമ്മർദ്ദതന്ത്രം പയറ്റുന്നത്. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ ആഭ്യന്തര വകുപ്പും ഒപ്പം ഉപമുഖ്യമന്ത്രി സ്ഥാനവുമാണ് ഷിൻഡേ ലക്ഷ്യം വയ്ക്കുന്നത്. സമ്മർദ്ദ തന്ത്രത്തിൻ്റെ ഭാഗമായിട്ടാണ് അനാരോഗ്യ മടക്കമുള്ള കാര്യങ്ങൾ പറഞ്ഞ് ശിവസേനാ നേതാവ് വിട്ടു നിൽക്കുന്നത് എന്നാണ് സൂചനകൾ.

Also Read: ‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ഗൂഢാലോചന നടത്തി അട്ടിമറിച്ചു’; യഥാർത്ഥ ജനവിധിയല്ലിതെന്ന് ശിവസേന

സർക്കാർ രൂപീകരണ ചർച്ചക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും എൻസിപി നേതാവ് അജിത് പവാറുമായുള്ള നിർണായക ചർച്ചയിൽ കാവൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ഡൽഹിയിൽ നടന്ന ചർച്ചയിൽ പങ്കെടുക്കാതെ അപ്രതീക്ഷിതമായി സ്വന്തം മണ്ഡലമായ സത്താറയിലേക്ക് പോയത് സർക്കാർ രൂപീകരണ യോഗത്തിന് തിരിച്ചടിയായി. ഇതിനേ തുടർന്ന് യോഗം ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ഏകനാഥ് ഷിൻഡേ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. രണ്ട് ദിവസം കൂടി ഡോക്ടർമാർ വിശ്രമം നിർദേശിച്ചതായിട്ടാണ് ശിവസേന നേതാക്കൾ പറയുന്നത്.

Also Read: ഷിന്‍ഡേ ഇടഞ്ഞുതന്നെ; മഹായുതിയില്‍ അസ്വസ്ഥത; തന്ത്രപരമായ നീക്കവുമായി അജിത്‌ പവാര്‍

എന്നാൽ നിലവിൽ ഉപമുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഭഡ്നാവിസിനെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. രണ്ടരവർഷം മുഖ്യമന്ത്രിസ്ഥാനം എന്ന ആവശ്യം ബിജെപി കേന്ദ്രനേതൃത്വം തള്ളിയതോടെയാണ് ഷിൻഡേ പുതിയ തന്ത്രങ്ങളുമായി കളം നിറയുന്നത്. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർക്കാരിൽ ചേരാതെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്നാണ് ഷിൻഡേ വിഭാഗത്തിൻ്റെ നിലപാട്. നിലവിൽ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഷിൻഡേ വിഭാഗത്തിൻ്റെ ആവശ്യങ്ങൾ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ബിജെപി.

Also Read: മഹാരാഷ്ട്ര മഹാവിജയത്തിൽ മുഖ്യമന്ത്രിയാവാൻ തമ്മിലടി; ഒടുവിൽ അമിത് ഷായുടെ ഇടപെടല്‍

മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സംസ്ഥാനത്ത് നിർണായകമായ സ്വാധീനമുള്ള നേതാവായി എകനാഥ് ഷിൻഡേ മാറിയിരുന്നു. ഷിൻഡെയെ പിണക്കിയാൽ ഭാവിയിൽ വലിയ തിരിച്ചടിയുണ്ടാകും എന്നാണ് വിലയിരുത്തലുകൾ. പ്രശ്നം പരിഹരിച്ച് ഡിസംബർ രണ്ടിന് മുമ്പ് പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഷിൻഡെ ഉടക്കി നിൽക്കുന്നത് തുടർന്നാൽ സർക്കാർ രൂപീകരണം വീണ്ടും വൈകാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top