ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി; മലപ്പുറത്ത് 10 പേര്‍ക്ക് എയ്ഡ്‌സ്; കൂടുതല്‍ പേരെ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ്

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ളവര്‍ക്ക് എയ്ഡ്‌സ് ബാധ. 10 പേര്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ ആണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഈ സംഘത്തിലെ കൂടുതല്‍പേരെ പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്.
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് എച്ച്‌ഐവി പടരാന്‍ കാരണമായത്. ലഹരി കുത്തിവയ്ക്കാനായി ഒരേ സിറിഞ്ചാണ് എല്ലാവരും ഉപയോഗിച്ചത്. രോഗബാധിതര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുളളവരാണ്. അതുകൊണ്ട് തന്നെ ഇവരുമായി ആരൊക്കെ സമ്പര്‍ക്കത്തില്‍ വന്നു എന്ന് കണ്ടെത്താനാണ് ശ്രമം.
ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. റിസ്‌ക് കാറ്റഗറിയിലുള്ളവരെ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സ്‌ക്രീനിംഗ് നടത്തിയത്. ലൈംഗിക തൊഴിലാളികള്‍, ലഹരി ഉപയോഗിക്കുന്നവര്‍ എല്ലാമാണ് റിസ്‌ക് കാറ്റഗറിയിലുള്ളത്.
ഒരാള്‍ക്ക് രോഗം കണ്ടെത്തിയതോടെ ഇയാളുമായി ബന്ധമുള്ളവരെ മുഴുവന്‍ പരിശോധിച്ചു. ഇതോടെയാണ് കൂടുതല്‍ പേരെ കണ്ടെത്തിയത്. ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് വലിയ സ്‌ക്രീനിംഗിനാണ് ആരോഗ്യവകുപ്പ് തയാറെടുക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here