13പേരുടെ നിപ പരിശോധന ഫലം നെഗറ്റീവ്; ഹൈറിസ്‌ക് കാറ്റഗറിയില്‍ 26പേര്‍; രോഗലക്ഷണമുള്ള എല്ലാവരുടെ സാമ്പിളും പരിശോധിക്കും

മലപ്പുറത്തെ നിപ ബാധയില്‍ പരിശോധന ഫലങ്ങള്‍ ആശ്വാസം നല്‍കുന്നത്. നിപ സ്ഥിരീകരിച്ച് മരിച്ച യുവാവുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായ 13പേരുടെ പരിശോധന ഫലം നെഗറ്റീവായി. മരിച്ച യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നതില്‍ 26പേരെയാണ് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ മുഴുവന്‍ സാമ്പിളും പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

178പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരെ മുഴുവന്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മരണപ്പെട്ട 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരണപ്പെട്ട വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വെ ഇന്നും നടക്കുകയാണ്. മമ്പാട് ഗ്രാമപഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളിലും ഇന്നലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി സര്‍വെ നടത്തി. മമ്പാട് ഗ്രാമപഞ്ചായത്തില്‍ 10, വണ്ടൂരില്‍ 10, തിരുവാലിയില്‍ 29 ആകെ 49 പനി കേസുകള്‍ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മമ്പാട് കണ്ടെത്തിയ ഒരു പനി കേസ് മാത്രമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

മലപ്പുറം ജില്ലയില്‍ മുഴുവന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top