സിനിമയിൽ അമ്പതാണ്ട് തികച്ച് മല്ലികാ സുകുമാരൻ; സുഹൃത്തുക്കളുടെ ഒത്തുചേരൽ ഇന്ന് വൈകിട്ട്; ഇന്ദ്രജിത്തും പൃഥ്വിരാജും പങ്കെടുക്കും

തിരുവനന്തപുരം: അഞ്ച് പതിറ്റാണ്ട് സിനിമയിൽ ചെറിയ കാലയളവല്ല. 1974ൽ ഉത്തരായനം എന്ന അരവിന്ദൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മല്ലിക, കാലഘട്ടത്തിനൊത്ത് സഞ്ചരിച്ച്, പ്രായത്തിനൊത്ത വേഷങ്ങൾ തിരഞ്ഞെടുത്ത് പ്രേക്ഷകപ്രീതി നേടിയാണ് 2024ലും കളംനിറഞ്ഞ് നിൽക്കുന്നത്. ഈ ജൈത്രയാത്ര ആഘോഷിക്കാനാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ഇന്ന് ഒത്തുചേരുന്നത്. മല്ലികാ വസന്തം @ 50 എന്ന പേരിൽ ഹോട്ടൽ അപ്പോളോ ഡിമോറയിൽ വൈകിട്ട് മൂന്നരയ്ക്കാണ് പരിപാടി.

നടി എന്നതിനൊപ്പം മലയാള സിനിമയുടെ ഭാഗധേയമായി മാറിയ രണ്ട് നടന്മാരുടെ അമ്മ എന്ന നിലയിലും കൂടി മല്ലിക ആദരിക്കപ്പെടുന്നുണ്ട്. സിനിമയിൽ ഉടലെടുത്ത തർക്കങ്ങളെ തുടർന്ന്, സൂപ്പർ – മെഗാ താരങ്ങൾ പോലും എതിർപക്ഷത്തായിട്ടും, 2000ൻ്റെ ആദ്യപകുതിയിൽ സിനിമയിലെത്തിയ പ്രഥ്വിരാജിനെ ചങ്കൂറ്റത്തോടെ നയിച്ച് ഇന്നത്തെ താരപദവിയിലേക്ക് എത്തിച്ചതിൻ്റെ ക്രെഡിറ്റ് ഈ അമ്മക്ക് കൂടി അവകാശപ്പെട്ടതാണ്.

‘ഫ്രണ്ട്‌സ് ആൻഡ് ഫോസ്’ എന്ന വാട്‌സാപ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രി പി.രാജീവ് ഉദ്ഘാടനം, ജി.ആർ.അനിൽ അധ്യക്ഷൻ. മല്ലിക സുകുമാരനെ സുരേഷ് ഗോപി പൊന്നാട അണിയിക്കും. സംവിധായകൻ ഷാജി എൻ.കരുൺ ഉപഹാരം നൽകും. മുഖ്യാതിഥി പന്ന്യൻ രവീന്ദ്രൻ. ഡോ എം.വി.പിള്ള, ബിജു പ്രഭാകർ, ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, എം.ജയചന്ദ്രൻ, ജി.സുരേഷ് കുമാർ, മേനക, ഷാജി കൈലാസ്, ആനി, മജീഷ്യൻ സാമ്രാജ്, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top