ഒടുവിൽ മണിപ്പൂരില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍; കുക്കി, മെയ്തി വിഭാഗങ്ങളുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ചര്‍ച്ച നാളെ

2023 മെയിലാണ് മണിപ്പൂരില്‍ ആദിവാസി വിഭാഗങ്ങളായ മെയ്തികളും കുക്കികളും പരസ്പരം കൊന്നൊടുക്കുന്ന വിധം സംഘര്‍ഷം രൂക്ഷമായത്. ആർക്കും നിയന്ത്രിക്കാനാകാത്ത വിധം ബലാത്സംഗവും കൊലപാതകങ്ങളും. കലാപകാരികളായ ജനക്കൂട്ടം സ്ത്രീകളെ നഗ്നരായി നടത്തി. അതും പോലീസിൻ്റെ മുന്നിൽ. ഒടുവിൽ അവരെ കൂട്ട ബലാത്സംഗം ചെയ്തു. ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോൾ രാജ്യാന്തര തലത്തിൽ ഇന്ത്യ തലകുനിച്ചു. മാസങ്ങളോളം ഇതെല്ലാം ഇങ്ങനെ പോയിട്ടും രാജ്യം ഭരിക്കുന്നവർക്ക് അനക്കമുണ്ടായില്ല. ഒടുവിലാണ് ഇപ്പോൾ ഇടപെടുന്നത്.

ഇടക്കാലത്ത് സംഘർഷത്തിന് നേരിയ ആശ്വാസം ഉണ്ടായെങ്കിലും ഈവർഷം സെപ്റ്റംബറോടെ വീണ്ടും രൂക്ഷമായി. റോക്കറ്റ് ആക്രമണവും ഡ്രോണ്‍ ബോംബ് ആക്രമണവുമാണ് ഇപ്പോള്‍ മണിപ്പൂരെന്ന കൊച്ചു സംസ്ഥാനത്ത് നടക്കുന്നത്. ഒരു വര്‍ഷത്തിലധികമായി സംഘർഷം ഇത്ര രൂക്ഷമായിട്ടും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയെന്ന പ്രതീതിയായിരുന്നു. ഇതിനൊടുവിലാണ് ചർച്ചക്കുള്ള നീക്കം.

കുക്കി, മെയ്തി, നാഗ വിഭാഗങ്ങളിലെ എംഎല്‍എമാരെയാണ് ആഭ്യന്തര മന്ത്രാലയം ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രത്യേകം കത്തയച്ചും നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടുമാണ് എംഎല്‍എമാരെ ക്ഷണിച്ചത്. എന്നാല്‍ എത്രപേര്‍ പങ്കെടുക്കും എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം മന്ത്രാലയത്തിന് എംഎല്‍എമാര്‍ നല്‍കിയിട്ടില്ല.

സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ യാത്രകൾ ഇക്കാലയളവിലെല്ലാം നടത്തിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാകട്ടെ മണിപ്പൂരിലേക്ക് ഒന്നെത്തി നോക്കാൻ പോലും സമയം ഉണ്ടായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top