മണിപ്പൂര്‍ കലാപം: രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം, നിര്‍ണ്ണായക ഇടപെടലുമായി സുപ്രീം കോടതി

മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനും സുപ്രീം കോടതി നിർദ്ദേശം നൽകി. ആരോപണങ്ങൾ അന്വേഷിക്കാൻ ദത്താത്രയ് പദ്‌സാൽഗിക്കറോട് നിർദ്ദേശിച്ചു. അന്വേഷണത്തിന് ആവശ്യമായ സഹായം നൽകാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകിയ സുപ്രീംകോടതി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടു. ഇരു റിപ്പോർട്ടുകളും ഒക്ടോബർ 13 ന് കോടതി പരിഗണിക്കും.
ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെ രാത്രിയാണ് പുറത്തിറക്കിയത്. മണിപ്പൂര്‍ കലാപത്തിലും അന്വേഷണത്തിലും അതിനിര്‍ണ്ണായക ഇടപെടലാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്. സ്വമേധയ എടുത്ത കേസ് ഉള്‍പ്പെടെ വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടലുണ്ടായത്.
മുന്‍ ഹൈക്കോടതി വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. മുന്‍ ജഡ്ജിമാരായ ഗീത മിത്തല്‍, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരും.
സിബിഐ അന്വേഷണം തടയുന്നില്ലെന്ന വ്യക്തമാക്കിയ കോടതി നിലവിലുള്ള സംഘത്തിനൊപ്പം കോടതി നിയോഗിച്ച അഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. വിവിധ സംസ്ഥാന പൊലീസുകളിൽ നിന്നായി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും ഇവർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here