തെരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രന് തിരിച്ചടി; മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി

കാസര്‍ഗോഡ്‌: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രന്‍ നേരിട്ട്‌ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദേശം നൽകി. കേസിൽ സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജി ഈ മാസം 25ന് പരിഗണിക്കും.

കേസിൽ വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന്‌ സുരേന്ദ്രന്റെതടക്കം പ്രതികളുടെ അഭിഭാഷകർ വാദിച്ചു. പ്രതികൾ ഒരിക്കൽ പോലും കോടതിയിൽ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധമായ രേഖകൾ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തിൽ പ്രതിഭാഗം അഭിഭാഷകരുടെ വാദം നിലനിൽക്കില്ലെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി ഷുക്കൂറും വാദിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടർന്ന്, മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി നിർദേശപ്രകാരം ബദിയടുക്ക പോലീസാണ് കേസെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top