‘എൻ്റെ അച്ഛൻ മരിച്ചപ്പോൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തില്ല’; മൻമോഹൻ്റെ ചിതയെരിയും മുമ്പ് വിമർശനവുമായി പ്രണബ് മുഖർജിയുടെ മകള്‍

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് അനുശോചനം രേഖപ്പെടുത്താൻ കൂടിയ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയെ വിമർശിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. തൻ്റെ അച്ഛൻ മരിച്ചപ്പോൾ പ്രവർത്തക സമിതി വിളിക്കാത്ത തീരുമാനത്തെയാണ് കോൺഗ്രസ് നേതാവിൻ്റെ മകൾ കുറ്റപ്പെടുത്തിയത്. എക്സിലൂടെയായിരുന്നു അവരുടെ വിമർശനം. 2020ലാണ് പ്രണബ് മുഖർജി മരിച്ചത്.

അച്ഛൻ മരിച്ചപ്പോൾ ആരും അനുശോചന യോഗം വിളിച്ചില്ല. രാഷ്ട്രപതിമാർ മരിക്കുമ്പോൾ അത് പതിവില്ലെന്ന് ഒരു മുതിർന്ന നേതാവ് അന്ന് പറഞ്ഞു. എന്നാൽ അത് തെറ്റാണെന്ന് പിന്നീട് ഞാൻ മനസിലാക്കി. മുമ്പ് കെആർ നാരായണൻ മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി വിളിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നതായി അച്ഛൻ്റെ ഡയറി കുറിപ്പുകളിൽ നിന്ന് ഞാൻ മനസ്സിലാക്കി; ശർമിഷ്ഠ മുഖർജി കുറിച്ചു.

മൻമോഹൻ സിംഗിൻ്റെ സ്മരണക്കായി സ്മാരകം എന്നത് നല്ലൊരു ആശയമാണ്. ഭാരതരത്ന പുരസ്കാരവും മൻമോഹൻ അർഹിക്കുണ്ട്. പ്രണബ് മുഖർജിയും മൻമോഹൻ സിംഗിന് ഭാരതരത്ന നൽകണമെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. എന്തുകൊണ്ടാണ് അന്നത് നടക്കാതെ പോയതെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ; ഗാന്ധി കുടുംബത്തെ ഉന്നമിട്ട് ശർമിഷ്ഠ കുറിച്ചു.

അതേസമയം ഇന്നലെ കൂടിയ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചിച്ച്‌ പ്രമേയം പാസാക്കി. മൻമോഹൻ സിംഗിനായി സ്മാരകം നിർമിക്കണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ സംഭാവനകൾ വഴി രാജ്യത്തിനാകെ ലോകത്തിൻ്റെ ആദരം ലഭിക്കുകയും ചെയ്തുവെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മറ്റി പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top