ഭാര്യയെ ഭീഷണിപ്പെടുത്തിയത് കുരുക്കായി; 15 വര്‍ഷം ഒളിപ്പിച്ച രഹസ്യം പുറത്തായി

ആലപ്പുഴ മാന്നാറില്‍ യുവതിയുടെ തിരോധാനത്തില്‍ വഴിത്തിരിവായത് കസ്റ്റഡിയിലുളള നാലുപേരില്‍ ഒരാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. കാണാതായ കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തിയതില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തു വന്നത്. പിന്നാലെ മാന്നാര്‍ പോലീസിന് ഇത് സംബന്ധിച്ച് ഒരു ഊമ കത്ത് ലഭിച്ചു. ഇതിലെ വിശദവിരങ്ങള്‍ രഹസ്യമായി പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞത്.

കാണാതായ കലയും ഭര്‍ത്താവ് അനിലും പ്രണയിച്ച് വിവാഹിതരായവരാണ്. ഈ വിവാഹത്തില്‍ ഒരു കുഞ്ഞുമുണ്ട്. അനില്‍ വിദേശത്തായിരുന്ന സമയത്ത് കലക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെയാണ് അനിലും ബന്ധുക്കളായ നാലുപേരും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

കലയെ ശ്വാസംമുട്ടിച്ച് കൊല നടത്തിയത്. അതിനുശേഷം മൃതദേഹം വീട്ടില്‍ തന്നെയെത്തിച്ച് രഹസ്യമായി സെപ്റ്റിക് ടാങ്കില്‍ തള്ളുകയും ചെയ്തുവെന്നാണ് കസ്റ്റഡിയില്‍ ഉള്ളവര്‍ മൊഴി നല്‍കിയിരിക്കുന്നത്. അനിലിന്റെ ബന്ധുക്കളായ സോമന്‍, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ ജിനുവിനെ സ്ഥലത്ത് എത്തിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്.

വീടിന് സമീപത്തെ സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങള്‍ കോരി മാറ്റിയാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. കലയുടെ ഭര്‍ത്താവായ അനില്‍ ഇസ്രയേലിലാണ് ഇപ്പോഴുള്ളത്. ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top