വൈദികന്‍ ദലിതനാണോ, അമേരിക്കയിൽ പോകേണ്ടെന്ന് മാര്‍ത്തോമ്മ സഭ; റവ. ബൈജു മര്‍ക്കോസിനെ പുകച്ചുചാടിച്ച് സവര്‍ണ ക്രിസ്തുദാസന്‍മാര്‍

നവീകരണ സഭയെന്ന് മേനിനടിക്കുകയും സകല പിന്തിരിപ്പന്‍ യാഥാസ്ഥിതിക നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന മാര്‍ത്തോമ്മ സഭ നേതൃത്വം ദലിത് വൈദികനോട് കാണിച്ച നെറികേട് വിവാദമാകുന്നു. അമേരിക്കയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ റവ. ബൈജു മര്‍ക്കോസിന് വിദേശത്ത് നിന്ന് ലഭിച്ച മികച്ച് തൊഴിലവസരമാണ് സഭാ നേതൃത്വം ഇല്ലാതാക്കാന്‍ നോക്കിയത്.

ഒഹായോവിലെ ട്രിനിറ്റി ലൂതറന്‍ സെമിനാരിയില്‍ (Trinity Lutheran Seminary at Capital University ) ബൈജു മര്‍ക്കോസിന് അസിസ്റ്റന്റ് പ്രഫസറായി 2022ല്‍ നിയമനം ലഭിച്ചിരുന്നു. ഈ നിയോഗം ഏറ്റെടുക്കാന്‍ സഭാനേതൃത്വത്തെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. സഭയുടെ കീഴിലുള്ള ഫരീദബാദിലെ ധര്‍മ്മ ജ്യോതി വിദ്യാപീഠം സെമിനാരിയില്‍ അധ്യാപകനായിരിക്കുമ്പോഴാണ് അദ്ദേഹത്തിന് അമേരിക്കയിലെ ലൂതറന്‍ സെമിനാരിയില്‍ നിയമനം കിട്ടിയത്. സഭ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് അദ്ദേഹം മാര്‍ത്തോമ്മ സഭയില്‍ നിന്ന് തന്നെ രാജിവച്ചു.

പണാപഹരണം, സ്ത്രീപീഡനം, ബാലപീഡനം തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഭയിലെ വൈദികര്‍ക്ക് സംരക്ഷണം നല്‍കുന്ന സഭയാണ് ദലിതനായ ഈ വൈദികനെ പുകച്ച് പുറത്തു ചാടിച്ചത്. ഇപ്പോള്‍ അമേരിക്കയിലെ ലൂഥറന്‍ എപ്പിസ്‌കോപ്പല്‍ സഭ അദ്ദേഹത്തെ വൈദികനായി നിയമിച്ച് കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുകയാണ്. മെയ് രണ്ടിന് ബൈജു മാര്‍ക്കോസ് ചുമതയേല്‍ക്കും. ഇദ്ദേഹത്തിന്റെ ഭാര്യ സ്റ്റെഫി ബൈജുവിനെ ഡീക്കനായും നിയമിച്ചിട്ടുണ്ട്.

കേരളത്തിലെ സവര്‍ണ സഭകളെന്ന് അറിയപ്പെടുന്ന സുറിയാനി സഭകളിലെ ദലിത് വൈദികര്‍ കടുത്ത വിവേചനവും ഒറ്റപ്പെടുത്തലുമാണ് അനുഭവിക്കുന്നത്. മെച്ചപ്പെട്ട ഇടവകകളോ, ഉന്നത സ്ഥാനങ്ങളോ ഒരിക്കലും അവര്‍ക്ക് നല്‍കാറില്ല. സംസ്ഥാനത്തെ അറിയപ്പെടുന്ന സുറിയാനി സഭകളിലൊന്നും നാളിതുവരെ ദലിത് വിഭാഗത്തില്‍ നിന്നാരും തന്നെ ബിഷപ്പ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top