തുടക്കം രണ്ടായിരം രൂപയില്‍ നിന്ന്; അമ്മ മരിച്ചെന്ന് കരുതി കൂട്ടക്കൊല; ആത്മഹത്യ ചെയ്യുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് അഫാന്‍

വെഞ്ഞാറമൂട്ട് അനിയനേയും കാമുകിയേയും ഉള്‍പ്പെടെ അഞ്ചുപേരെ കൂട്ടക്കൊല നടത്തിയതിന്റെ എല്ലാം തുടക്കം രണ്ടായിരം രൂപയില്‍ നിന്നും. കടുത്ത സാമ്പത്തിക പ്രതിസന്ധി കുടംബത്തെ അലട്ടിയിരുന്നു. 60 ലക്ഷം രൂപയുടെ കടം ഉണ്ടെന്നും അഫാന്‍ ജയില്‍ അധികൃതരോടും വെളിപ്പെടുത്തി. കടബാധ്യതയുടെ പേരില്‍ ബന്ധുക്കള്‍ നിരന്തരം പരിഹസിച്ചിരുന്നു. ഇതില്‍ കുടത്ത പകയുണ്ടായിരുന്നു.
കൊല നടത്തിയ ദിവസം അമ്മയോട് രണ്ടായിരം രൂപ ചോദിച്ചിരുന്നു. എന്നാല്‍ നല്‍കാത്തിനെ തുടര്‍ന്നാണ് അമ്മയെ ആക്രമിച്ചത്. പ്രതിദിന പിരിവ് നല്‍കുന്ന രീതിയിലാണ് വായ്പകള്‍ പലതും എടുത്തിരുന്നത്. ഇത് നല്‍കുന്നതിന് പ്രതിദിനം പതിനായിരം രൂപ വേണം. സമയത്തിന് പണം നല്‍കാത്തില്‍ പലരും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് നല്‍കാനാണ് പണം ആവശ്യപ്പെട്ടത്. എന്നാല്‍ ലഭിക്കാതെ വന്നതോടെയാണ് അമ്മയെ ആക്രമിച്ചത്. തലയിടിച്ച് വീണ അമ്മ മരിച്ചു എന്ന് കരുതിയാണ് കൂട്ടക്കൊല നടത്തിയത്.
പാങ്ങോട് താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തി സ്വര്‍ണമാല എടുത്തു. ഇത് പണയം വച്ചതില്‍ 40,000 രൂപ കല്ലറയിലെ കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ നിക്ഷേപിച്ച ശേഷം ഗൂഗിള്‍ പേ വഴി പണം പലര്‍ക്കും അയച്ചു. പിന്നാലെയാണ് പിതൃസഹോദരനേയും ഭാര്യയേും കൊന്നത്. ഇതിനുശേഷമായിരുന്നു കാമുകിയേയും അനിയനേയും കൊന്നത്. കൊലക്ക് മുമ്പ് കൂട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ അനിയനേയും കാമുകിയേയും അറിയിച്ചു എന്നാണ് അഫാന്റെ മൊഴി.
താനും മരിക്കുമെന്ന് അഫാന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേക നിരീക്ഷണത്തിലാണ് അഫാനെ പാര്‍പ്പിച്ചിരിക്കുന്നത്. അഫാന്റെ മാനസികനില അടക്കം പരിശോധിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here