മറിയക്കുട്ടിക്ക് വേണ്ടി കുഴൽനാടൻ; കേസ് രേഖകൾ പഠിക്കുകയാണെന്ന് പ്രതികരണം

ആർ.രാഹുൽ

തിരുവനന്തപുരം: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വേണ്ടി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഹൈക്കോടതിൽ ഹാജരായേക്കും. ദേശാഭിമാനി ദിനപത്രത്തിനെതിരെയും സിപിഎം ഭീഷണിക്കെതിരെയും മറിയക്കുട്ടി നൽകുന്ന അപകീർത്തി കേസിൽ കുഴൽനാടൻ ഹാജരാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന വിവരം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈപ്പറ്റിയതായി മാത്യു കുഴൽനാടൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. കേസിൻ്റെ വിശദാംശങ്ങൾ പഠിച്ചു വരികയാണെന്നും ഉടൻ തന്നെ ഹർജി ഫയൽ ചെയ്യുമെന്നും മാത്യു കുഴൽനാടൻ അറിയിച്ചു. യൂത്ത് കോൺഗ്രസാണ് മറിയക്കുട്ടിക്ക് നിയമസഹായം ഒരുക്കുന്നത്.

യാചനാ സമരത്തിന് ശേഷം മറിയക്കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ച വാർത്ത തെറ്റാണെന്ന വിശദീകരണവുമായി ദേശാഭിമാനി ദിനപത്രം ഇന്ന് രംഗത്തെത്തിയിരുന്നു. മറിയക്കുട്ടിക്ക് സ്വന്തമായി രണ്ട് വീടുകളും ഒന്നരയേക്കർ സ്ഥലവുമുണ്ടെന്നും മകൾ പ്രിൻസി വിദേശത്തുമാണെന്ന വാർത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശാഭിമാനി ഖേദപ്രകടനം നടത്തിയിരിക്കുന്നത്. എന്നാൽ, ദേശാഭിമാനിയുടെ ഖേദപ്രകടനം അംഗീകരിക്കില്ലെന്നും തനിക്കുണ്ടായ മാനനഷ്ടത്തിന് പരിഹാരം കാണണമെന്നുമുള്ള നിലപാടിലാണ് 87കാരിയായ മറിയക്കുട്ടി.

“സിപിഎം പത്രത്തിൽ വന്ന ഖേദപ്രകടനം ഞാൻ അംഗീകരിക്കുനില്ല. മാപ്പ് പറയേണ്ടവർ നേരിട്ട് വന്ന് പറയട്ടേ. രണ്ടരയേക്കർ എന്നിക്കുണ്ടെന്നാണ് പറഞ്ഞത്. അതിൽ ഒരേക്കറെങ്കിലും എനിക്ക് കിട്ടണം. എനിക്കുണ്ടായ അപമാനത്തിന് നഷ്ടപരിഹാരം കിട്ടാതെ പിന്നോട്ടില്ല. വാർത്ത തിരുത്തിയാൽ പോരാ. അതില്‍ പറഞ്ഞിരിക്കുന്നത് കാണിച്ച് തരണം. സിപിഎമ്മിൻ്റെ പത്രക്കാരാണ് ഇതിന് പിന്നിൽ. വാർത്ത അറിയാത്തവരായി ഈ ലോകത്ത് ആരുമില്ല. എന്നോട്‌ ചോദിച്ചിട്ട് വേണമല്ലോ ഈ പരിപാടിക്ക് പോകാൻ. അതിന് ക്ഷമിക്കാനാവില്ല. എന്നെ അവര് കണ്ടിട്ടില്ല. അവരെ ഞാനും കണ്ടിട്ടില്ല. പിന്നെയെങ്ങനെയാണ് അവർ തൻ്റെ വീട് കണ്ടത്. എൻ്റെ മക്കളെ ഇവരെങ്ങനെ കണ്ടു. പത്രത്തിൽ കൊടുക്കുന്നതിന് മുമ്പ് എന്നെയും എൻ്റെ മക്കളേയും വീടും കണ്ടിട്ട് വേണ്ടേ കൊടുക്കാൻ. ഈ നാടു മുഴുവൻ വഷളാക്കിയിട്ട് ക്ഷമ പറഞ്ഞെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനാവില്ല. അല്ലാതെ എന്നോട് തനിയെ ക്ഷമ പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല. കോടതിയിൽ പോകാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല ” – മറിയക്കുട്ടി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാർത്ത പാർട്ടി മുഖപത്രത്തിൽ വന്നതിന് പിന്നാലെ സിപിഎം അനുകൂല സോഷ്യൽ മീഡീയ ഹാൻഡിലുകളും അത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. സിപിഎം അനുകൂലികളുടെ സൈബർ ആക്രമണവും ഭീഷണിയും ശക്തമായതോടെയാണ് മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. മന്നാംങ്ക​ണ്ടം വി​ല്ലേ​ജ് ഓഫീസ് പരിധിയിൽ ത​ന്‍റെ പേ​രി​ൽ സ്വ​ത്തു​ക്ക​ളി​ല്ലെ​ന്ന സാക്ഷ്യ​പ​ത്രവും മറിയക്കുട്ടി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങളും ഭീഷണിയും തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നൽകാൻ നടപടിയുണ്ടാകണമെന്നും പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അടുത്ത ദിവസം തന്നെ കേസ് ഫയല്‍ ചെയ്യുമെന്ന് മറിയക്കുട്ടി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top