മെമ്മറി കാര്‍ഡ് കാണാതായതില്‍ ഡ്രൈവര്‍ യദുവിനെ ചോദ്യം ചെയ്യുന്നു; അറസ്റ്റ് ചെയ്തു വിട്ടതിന് പിന്നാലെ ഡ്രൈവര്‍ ബസിന് സമീപമെത്തിയതില്‍ ദുരൂഹത എന്ന് പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സംഘവും തടഞ്ഞിട്ട കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായതില്‍ ബസ് ഡ്രൈവര്‍ യദുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. പോലീസ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. അറസ്റ്റ് ചെയ്തു വിട്ടതിനു പിന്നാലെ യദു ബസിനു സമീപമെത്തിയത് ദുരൂഹമാണെന്നും യദുവിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നുമാണ് പോലീസ് വാദം.

സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും കണ്ടക്ടറെയും പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കണ്ടക്ടര്‍ സുബിൻ തര്‍ക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ മെമ്മറി കാര്‍ഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് സുബിൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സിസിടിവിയുടെ മോണിറ്റര്‍ നോക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മൊഴി.

കണ്ടക്ടര്‍ ലാൽ സജീവിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് ഭാര്യ ബിന്ദു രംഗത്ത് വന്നു. രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടിൽ നിന്ന് പത്തോളം പോലീസുകാർ ലാൽ സജീവിനെ പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസാണെന്ന് പറഞ്ഞാണ് പൊലീസുകാര്‍ വന്നതെന്നും ലാൽ സജീവിനെ വസ്ത്രം മാറാൻ പോലും അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. “ഹൃദ്രോഗിയായ ലാൽ സജീവ് ആൻജിയോപ്ലാസ്റ്റിക് വിധേയനായ വ്യക്തിയാണ്. ഇദ്ദേഹത്തിന് വേറെയും ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഭര്‍ത്താവിനെ കേസിൽപെടുത്താൻ പൊലീസ് ശ്രമിക്കുന്നു.” – ബിന്ദു ആരോപിച്ചു.

എന്നാൽ സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top