മിഹിറിൻ്റെ കുടുംബത്തിന്‍റെ ആരോപണത്തിന് തെളിവില്ലെന്ന് സ്കൂൾ; ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന് എൻഒസിയില്ലെന്ന സംശയവുമായി വിദ്യാഭ്യാസ വകുപ്പ്
ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമയി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍. ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്‌നങ്ങളാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അന്വേഷണവുമായി പൂർണമായും സഹകരിക്കും. ഏതെങ്കിലും തരത്തിലുള്ള നടപടികളെടുക്കാന്‍ പോലീസോ പൊതുവിദ്യാഭ്യാസവകുപ്പോ നിര്‍ദേശിച്ചാല്‍ സ്വീകരിക്കുമെന്നും അധികൃതര്‍ രക്ഷിതാക്കൾക്ക് അയച്ച കത്തിൽ വിശദീകരിക്കുന്നു.
അതേസമയം സ്കൂളിനോട് എൻഒസി ഹാജരാക്കാൻ ആവശ്യപ്പെട്ടുവെങ്കിലും സമർപ്പിച്ചില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പറഞ്ഞു. എറണാകുളം കളക്ടറേറ്റിൽ നടത്തിയ മൊഴിയെടുപ്പിൽ മരിച്ച കുട്ടി പഠിച്ച ഗ്ലോബൽ പബ്ലിക് സ്‌കൂളിനോടും മുൻപ് പഠിച്ചിരുന്ന ജെംസ് മോഡേൺ അക്കാദമിയോടുമാണ് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ഇതിന് കുറച്ച് സമയംകൂടി അനുവദിക്കും. അതിനുശേഷം തുടർനടപടിക്കായി സർക്കാരിലേക്ക് ശുപാർശ ചെയ്യും. സിബിഎസ്ഇ ആയാലും ഐസിഎസ്ഇ ആയാലും കേരളത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനു മുൻപ് സംസ്ഥാന സർക്കാരിന്റെ എൻഒസി ആവശ്യമാണ്. അത് ഒഴിവാക്കി സംസ്ഥാന സർക്കാർ ഇതുവരെ അനുവാദം നൽകിയിട്ടില്ലെന്നും എസ് ഷാനവാസ് പറഞ്ഞു.
മിഹിറിന് ഏതെങ്കിലും തരത്തിലുള്ള പീഡനമേറ്റതായോ റാഗിങ് നടന്നതായോ അധ്യാപകരോ സഹപാഠികളോ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കൾക്ക് അയച്ച കത്തിൽ സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നത്. നടപടിയെടുക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകളോ മൊഴികളോ ആവശ്യമാണ്. എന്നാല്‍ ഇതുവരെ നടത്തിയ അന്വഷണത്തില്‍ ഇത് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
മിഹിര്‍ ആത്മഹത്യ ചെയ്തതിന് ശേഷം മാത്രമാണ് റാഗിങ് നടന്നതായി കാണിച്ച് വിദ്യാര്‍ത്ഥിയുടെ അമ്മ പരാതി നല്‍കിയതെന്നും അതിന് മുമ്പ് ഇത്തരത്തിലൊരു പരാതി നല്‍കിയിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മിഹിറിന്റെ അമ്മ നല്‍കിയ പരാതി തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന് കൈമാറിയിരുന്നു. പരാതി ലഭിച്ചശേഷം മിഹിറിന്റെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുത്തിരുന്നു. എന്നാല്‍ മിഹിറിന് ഏതെങ്കിലും തരത്തിലുള്ള പീഡനമേറ്റതായോ റാഗിങ് നടന്നതായോ അധ്യാപകരോ സഹപാഠികളോ സമ്മതിച്ചിട്ടില്ല. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു.
കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയും മുമ്പ് പഠിച്ചിരുന്ന ജെംസ് അക്കാദമി ക്കെതിരെയും രക്ഷിതാക്കൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. ഗ്ലോബൽ പബ്ലിക് സ്കൂളിൽ മിഹിർ റാഗിങ്ങിന് ഇരയായിയെന്നും ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പലിന്‍റെ ശിക്ഷാ നടപടികൾ കുട്ടിയെ മാനസിക സംഘർഷത്തിലാക്കിയെന്നുമാണ് കുടുംബത്തിന്‍റെ പരാതി. കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞമാസം 15നായിരുന്നു താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നും ചാടി മിഹിർ ജീവനൊടുക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here