കഴിച്ചത് 12 പെഗ് എന്ന് ശിവസേന നേതാവിന്റെ മകന്‍; ആഡംബര കാര്‍ അപകടത്തില്‍ ഞെട്ടിക്കുന്ന മൊഴി

മുംബൈ വര്‍ളിയില്‍ ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി ശിവസേന ഷിൻ‌ഡെ വിഭാഗം നേതാവിന്റെ മകൻ മിഹിർ ഷാ. അപകടം വരുത്തുന്നതിന് തൊട്ടുമുന്‍പ് 12 പെഗ് മദ്യം കഴിച്ചിരുന്നതായാണ് ഇയാള്‍ വെളിപ്പെടുത്തിയത്. അപകടത്തിൽ പരുക്കേറ്റ സ്ത്രീ വാഹനത്തിനടിയിൽ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞു. വാഹനം നിർത്താതെ പോയി. ഒന്നര കിലോമീറ്റര്‍ കാര്‍ ഓടിച്ച ശേഷം ഡ്രൈവറുടെ സഹായത്തോടെ ശരീരം റോഡരികിൽ ഉപേക്ഷിച്ചുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

മിഹിര്‍ഷ തെളിവു നശിപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പറഞ്ഞു. ആഡംബര കാറപകടത്തില്‍ അറസ്റ്റിലായ മിഹിര്‍ ഷായെ ജൂലായ് 16 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു. സെവ്രിയിലെ കോടതിയിലാണ് ബുധനാഴ്ച മിഹിര്‍ ഷായെ ഹാജരാക്കിയത്. ചൊവ്വാഴ്ചയാണ് മിഹിര്‍ഷാ പോലീസിന്റെ പിടിയിലായത്.

ബാറിൽനിന്നും അമിതമായി മദ്യപിച്ചിറങ്ങിയ മിഹിറും സുഹൃത്തുക്കളും കൈയിൽ മദ്യക്കുപ്പിയും കയ്യില്‍ കരുതിയിരുന്നു. യാത്രയ്ക്കിടെ താൻ വാഹനമോടിക്കാമെന്ന് ഡ്രൈവറോട് പറഞ്ഞു. വാഹനമോടിക്കുന്നതിന് ഇടയിലും മിഹിർ മദ്യപിച്ചതായി പൊലീസ് പറയുന്നു. മിഹിറിനെയും സംഭവ ദിവസം തന്നെ കസ്റ്റഡിയിലായ ഡ്രൈവർ രാജർഷിയേയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

അതേസമയം മിഹിര്‍ ഷായ്ക്കും കൂട്ടുകാര്‍ക്കും മദ്യം നല്‍കിയ ബാര്‍ പോലീസ് ഇടിച്ചു നിരത്തിയിട്ടുണ്ട്. ജുഹുവിന് സമീപമുള്ള വൈസ് ഗ്ലോബർ തപസ് ബാറാണ് കോർപറേഷൻ ഉദ്യോഗസ്ഥർ ബുധനാഴ്ച ഇടിച്ചു നിരത്തിയത്. വീര്യം കൂടിയ മദ്യം 25 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ. നിയമലംഘനം നടത്തിയതിനാണ് ബാര്‍ ഇടിച്ചു കളഞ്ഞത്. പ്രതിയുടെ പിതാവ് രാജേഷ് ഷായെ ഉപനേതാവ് സ്ഥാനത്തുനിന്ന് ശിവസേന നീക്കിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ ഏക്‌നാഥ് ഷിന്ദേയുടെ നിര്‍ദേശപ്രകാരം ഷായെ സ്ഥാനത്തുനിന്ന് നീക്കിയതായാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് മിഹിര്‍ ഓടിച്ച ആഡംബരക്കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചത്. ഭര്‍ത്താവിനൊപ്പം യാത്രചെയ്യുകയായിരുന്ന കാവേരി നഖ്വയാണ് മരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top