പാർട്ടിയിലെ വൻമരങ്ങൾ വീഴുമെന്ന ഭയമാണ് സിപിഎമ്മിന്; തദ്ദേശമന്ത്രി അടിവരയിടുന്നത് കരുവന്നൂരിൽ സർക്കാർ കൊള്ളക്കാർക്കൊപ്പമാണ് എന്നത്: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് കൊള്ളയിൽ പാർട്ടിയിലെ വൻമരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കരുവന്നൂരിലെ തട്ടിപ്പ് അത്ര വലിയ സംഭവമാണോ എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ചോദിക്കുന്നത്. ജീവിത കാലത്തെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട നിക്ഷേപകരുടെ മുഖത്തടിക്കുകയാണ് മന്ത്രി. പണം നഷ്ടമായ നിക്ഷേപകർക്കൊപ്പമല്ല കൊള്ളക്കാർക്കൊപ്പമാണ് സർക്കാരെന്ന് അടിവരയിടുന്നതാണ് മന്ത്രിയുടെ പ്രസ്താവന എന്നും സതീശൻ ചൂണ്ടിക്കാട്ടി.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയായകരുവന്നൂര്‍ തട്ടിപ്പ് സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്.കരുവന്നൂരിനെ കൂടാതെ തൃശൂര്‍ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളില്‍ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ കൂടി നടന്നിട്ടുണ്ടെന്ന് വ്യക്തമായി. ഇപ്പോൾ കൊള്ളക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും സിപിഎമ്മും സർക്കാരുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ് സിപിഎം. ബാങ്ക് കൊള്ള സംബന്ധിച്ച് 2011ല്‍ തന്നെ പാർട്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. കൊള്ളമുതലിന്റെ പങ്ക് പറ്റിയ സിപിഎം അന്ന് മുതൽ ഇന്ന് വരെ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിച്ചു. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പ്രധാനപ്പെട്ട നേതാക്കളെ കേസിൽ നിന്നും രക്ഷപ്പെടുത്തിയതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണ് കരുവന്നൂരെന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ അഭിപ്രായമാണോ സിപിഎമ്മിനും സർക്കാരിനും ഉള്ളതെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണം. നിക്ഷേപകരുടെ പണം എത്രയും വേഗം മടക്കി കൊടുക്കണം. കൊള്ളക്കാരെ സംരക്ഷിച്ച് നിക്ഷേപകരെ ഒറ്റുകൊടുക്കാനാണ് സർക്കാർ ശ്രമമെങ്കിൽ യുഡിഎഫ് സമരം ശക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top