ഓട വിവാദം പുറമ്പോക്കിലെ കോണ്‍ഗ്രസ് ഓഫീസ് സംരക്ഷിക്കാന്‍; മാനനഷ്ടക്കേസ് നല്‍കും; എംഎല്‍എ ആകുന്നതിന് മുമ്പ് ഭര്‍ത്താവ് വാങ്ങിയ സ്ഥലമെന്നും മന്ത്രി വീണ ജോര്‍ജ്

ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സ്വന്തം കെട്ടിടം സംരക്ഷിക്കുന്നതിന് ഓട നിര്‍മ്മാണത്തിന്റെ ഗതി മാറ്റിയെന്ന ആരോപണം നിഷേധിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തന്നെയും ഭര്‍ത്താവിനേയും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അസത്യമായ കാര്യം പ്രചരിപ്പിച്ചാണ് ആക്ഷേപിക്കുന്നത്. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് ഈ വ്യാജപ്രചരണം നടക്കുന്നത്. താന്‍ എംഎല്‍എ ആകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വില കൊടുത്തു വാങ്ങിയതാണ് കൊടുമണ്ണിലെ 22.5 സെന്റ് ഭൂമി. ഇവിടെ ഒരു കോടി 89 ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ് കെട്ടിടം നിര്‍മ്മിച്ചതെന്നും മന്ത്രി പറയുന്നു.

താന്‍ മന്ത്രിയാകുന്നതിന് മുമ്പാണ് ഈ റോഡ് നിര്‍മ്മാണത്തിന് കിഫ്ബി ധനാനുമതി നല്‍കിയത്. കെട്ടിടത്തിന് മുന്നിലെ റോഡിന് വീതി 17 മീറ്ററാണ്, മറ്റൊരിടത്തും ഇത്രയും വീതിയില്ല. 12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മാണത്തിനാണ് കിഫ്ബി അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. എന്നിട്ടും ഈ ഭാഗത്ത് കോണ്‍ഗ്രസുകാര്‍ കൊടി കുത്തിയത് അനാവശ്യമായ ആരോപണം ഉന്നയിച്ച് അപമാനിക്കാനാണ്. ഇതിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ കെട്ടിടത്തിന് എതിര്‍വശത്തുള്ള കോണ്‍ഗ്രസ് ഓഫീസ് പുറമ്പോക്കിലാണ്. അത് സംരക്ഷിക്കാനാണ് ഭര്‍ത്താവിനെയും തന്നേയും ഇതിലേക്ക് വലിച്ചിഴച്ച് അപമാനിച്ചതെന്നും മന്ത്രി ആരോപിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ സഹോദരന്‍ ഭര്‍ത്താവിന്റെ വസ്തുവില്‍ അവകാശവാദവുമായി എത്തിയതും അത് കോടതിയില്‍ പരാജയപ്പെട്ടതും ഗൂഢാലോചനയുടെ പിന്നിലുള്ള മറ്റൊരു കാരണമായിരിക്കാമെന്നും മന്ത്രി പറയുന്നു. റോഡിന്റെ ഈ ഭാഗത്തുളള മുഴുവന്‍ പുറം പോക്കും അളക്കുകയും ഒഴിപ്പിക്കുകയും വേണം എന്ന ആവശ്യവും മന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top