തട്ടിപ്പ് നടന്നത് 2011 മുതൽ; പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരണ പുനരുദ്ധാരണ നിധി ബിൽ ഉടനെന്നും മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം: നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടപ്പെടാതിരിക്കാൻ സഹകരണ പുനരുദ്ധാരണ നിധി ബില്ലിന് രൂപംകൊടുത്തിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഗവർണർ ഒപ്പിട്ട് അതിന്റെ ചട്ടം കൂടി രൂപീകരിച്ചാൽ നിധി നിലവിൽവരുമെന്നും മന്ത്രി അറിയിച്ചു. സഹകരണ വകുപ്പിൻ്റെയും കേരള ബാങ്കിൻ്റെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസർവ് ബാങ്കിനും നബാർഡിനും ഇപ്പോൾ താൻ പ്രഖ്യാപിച്ച പദ്ധതികളിലൊന്നിലും ഇടപെടാനുളള അവകാശമോ അധികാരമോ ഇല്ല. ആർബിഐ അനുമതി വേണ്ട ഒരു പദ്ധതിയും ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി കൂ‌ട്ടിച്ചേർത്തു.

കരുവന്നൂർ ബാങ്കിലെ പ്രശ്നം പരിഹരിക്കാൻ കേരളാ ബാങ്കിന്റെ ഒരു ഉദ്യോ​ഗസ്ഥനെ ചീഫ് എക്സിക്യൂട്ടീവ് പോസ്റ്റിൽ നിയോ​ഗിക്കും. ഈ നടപടികളിലൂടെ കരുവന്നൂർ ബാങ്കിന്റെ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഇതുവഴി സഹകരണ മേഖലയ്ക്ക് ഒരു കളങ്കവുമില്ലാത്ത രൂപത്തിൽ പ്രശ്നം പരിഹരിക്കുന്നതിലേക്ക് എത്തിച്ചേരുമെന്നും വി.എൻ വാസവൻ വ്യക്തമാക്കി.

2011 മുതൽ കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടന്നിട്ടുണ്ട്. തട്ടിപ്പിനെതിരെ 2019ലാണ് പരാതി ലഭിച്ചത്. സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു. പോലീസും ക്രൈംബ്രാഞ്ചും കേസ് എടുത്തു. കേസിൽ ഉൾപ്പെട്ടവർക്കെതിരേയും ഭരണസമിതിക്കുമെതിരേയും നടപടി എടുത്തെന്നും മന്ത്രി വ്യക്തമാക്കി.

സഹകരണ വകുപ്പും ക്രമക്കേടിനെപ്പറ്റി അന്വേഷിച്ചിരുന്നു. 18 എഫ്ഐആർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രമക്കേട് നടത്തിയവരിൽ നിന്ന് നഷ്ടമായ പണം തിരിച്ചു ഈടാക്കുന്നതിന് വേണ്ടി സഹകരണ വകുപ്പിലെ 68,1,2 വകുപ്പുകൾ പ്രകാരം ഹിയറിങ് നടത്തി നടപടികൾ സ്വീകരിച്ചു.

നിക്ഷേപം നഷ്ടപ്പെട്ടവർക്കായി നേരത്തെ പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റ് രേഖകൾ കൊണ്ടുപോയത് അതിന് പ്രതിസന്ധിയായെന്നും മന്ത്രി പറഞ്ഞു. ഇ.ഡി കൊണ്ടുപോയ 122 ആധാരങ്ങളിൽ നിന്നും 184.5 കോടിയാണ് ബാങ്കിന് ലഭിക്കാനുളളത്. അത് തിരിച്ച് അടയ്ക്കാനായി പലരും എത്തിയിരുന്നു. എന്നാൽ ആധാരമില്ലാത്തതിനാൽ പണം നൽകാനാകാതെ പോയെന്നും മന്ത്രി പറഞ്ഞു.

506.6 1 കോടി രൂപയാണ് ബാങ്കിന് തിരിച്ചു കിട്ടാനുള്ളത്. ബാങ്ക് കൊടുത്ത് തീർക്കാനുളള സ്ഥിരനിക്ഷേപം 202 കോടി രൂപയാണ്. എല്ലാം കൂട്ടിയാൽ 282.6 കോടി രൂപയാണ് ബാങ്ക് കൊടുത്തുതീർക്കാനുളളത്. 50,000 ന് താഴെയുളളവരുടെ നിക്ഷേപം പൂർണമായി തിരിച്ചുകൊടുക്കാൻ പറ്റും. ഒരു ലക്ഷത്തിന് മുകളിൽ നിക്ഷേപമുളളവർക്ക് അരലക്ഷം വെച്ച് ഇപ്പോൾ കൊടുക്കാൻ പറ്റുമെന്നും മന്ത്രി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top