‘പടയാളികളെ ഇറക്കിയാൽ ഇറക്കുന്ന പടത്തലവൻമാരെ തേടി ഞാൻ വരും’; അത് സിപിഎമ്മിന് താങ്ങാനാവില്ലെന്ന് അൻവർ

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉന്നയിച്ച എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ആരോപണത്തിന് മറുപടിയുമായി പിവി അൻവർ എംഎൽഎ. ഈ സംഘടനകൾക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിക്കുകയാണോ എന്നാണ് ഇന്ന് വാർത്താസമ്മേളനത്തിൽ അൻവർ ചോദിച്ചത്. താൻ വിളിച്ച പൊതുയോഗത്തിൽ പങ്കെടുത്തത് വർഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നൽകാൻ പോകുന്നതെന്നും നിലമ്പൂർ എംഎൽഎ പറഞ്ഞു. സാധാരണക്കാരാണ് തന്നെ കേൾക്കാൻ വന്നതെന്നും അദ്ദേഹം ആവർത്തിച്ചു. അൻവറിൻ്റെ പൊതുയോഗത്തിൽ പങ്കെടുത്തത് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകരാണെന്ന് എംവി ഗോവിന്ദൻ ഇന്ന് ആരോപിച്ചിരുന്നു.


മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശം പിണറായിയുടെ മാറുന്ന മുഖത്തിന് തെളിവാണെന്നും അൻവർ വിമർശിച്ചു. എന്തുകൊണ്ട് മലയാളം പത്രങ്ങൾക്ക് അഭിമുഖം നൽകാതെ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നൽകി. മലപ്പുറം ക്രിമിനലുകളുടെ നാടെന്ന സന്ദേശം ഡൽഹിയിൽ എത്തിക്കാനാണ് ശ്രമമെന്നും നിലമ്പൂർ എംഎൽഎ കുറ്റപ്പെടുത്തി. മുസ്ലിം തീവ്രവാദ സംഘങ്ങൾ‌ക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സർക്കാരിനെതിരെ മുസ്ലിം വിരുദ്ധ പ്രചരണം വരുന്നതെന്നായിരുന്നു മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 150 കിലോ കോടിയുടെ സ്വർണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് മാത്രം പോലീസ് പിടികൂടി. കടത്തിയ സ്വർണവും ഹവാലയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. താൻ നിയമലംഘനം നടത്തിയതിനാലാണ് പുറത്താക്കിയതെന്ന സിപിഎം നേതാവ് എം സ്വരാജിൻ്റെ പ്രസ്താവനക്കും അൻവർ മറുപടി നൽകി.

സ്വരാജ് പറഞ്ഞു കൊണ്ടിരിക്കുന്നത് വിവരക്കേടാണ്. താൻ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ തന്നെ പുറത്താക്കിയില്ലെന്ന് പറയണം. സ്വരാജ് അതിരുവിട്ടു പോയാൽ താൻ അതിരും വിട്ടു പറയും. അത് താങ്ങാൻ സ്വരാജിനും മറ്റു നേതാക്കളും കഴിയില്ല. പടയാളികളെ ഇറക്കിയാൽ ഇറക്കുന്ന പടത്തലവൻമാരെ തേടി താൻ വരും. ആരും ഗാന്ധിയുടെ കൊച്ചുമക്കളല്ല എന്ന് ഓർക്കുന്നത് നല്ലത്. അത് നേരിടാൻ അവർക്ക് ആകില്ല. ഇപ്പോഴത്തെ ലക്ഷ്യം അൻവറാണ് , അതിനൊപ്പം മലപ്പുറവും. താൻ മലപ്പുറത്തിന്റെ പുത്രനല്ല ഭാരതത്തിന്റെ പുത്രനാണെന്നും അൻവർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top