വയനാട് പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി; ടൗൺഷിപ്പിനുള്ള സ്ഥലം രണ്ടിടത്ത്

വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മോഡൽ ടൗൺഷിപ്പിന് ഒരുക്കം തുടങ്ങി. വൈത്തിരി കൽപ്പറ്റ വില്ലേജുകളിലാണ് മോഡല്‍ ടൗൺഷിപ്പ്. ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. രണ്ട് എസ്റ്റേറ്റുകളിൽ നിന്നായി 144 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. 78.73 ഹെക്ടറാണ് എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കുന്നത്. ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഭൂമി ഏറ്റടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതും ഉത്തരവിറക്കിയതും.

ദുരന്തശേഷം വയനാട്ടിലെത്തിയ വിദഗ്ധ സംഘം വാസയോഗ്യവും അല്ലാത്തതുമായ ഭൂമി തരംതിരിച്ച് നൽകിയിട്ടുണ്ട്. പുനരധിവാസത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക മുന്‍പ് തന്നെ തയ്യാറാക്കിയിരുന്നു. ഒന്നാം ഘട്ടത്തിൽ വീടും സ്ഥലവും നഷ്ടമായവരേയും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരെ രണ്ടാം ഘട്ടത്തിലും പുനരധിവസിപ്പിക്കാനാണ് പദ്ധതി. കരട് പട്ടിക കളക്ടര്‍ തയ്യാറാക്കും. ഇതിനായി വിശദമായ നിർദ്ദേശങ്ങൾ റവന്യു വകുപ്പ് തയ്യാറാക്കും.

ജൂലായ് 29ന് രാത്രിയുണ്ടായ മൂന്ന് ഉരുള്‍പൊട്ടലുകളിലാണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ പൂര്‍ണമായും തകര്‍ന്നത്. സര്‍ക്കാര്‍ കണക്കുപ്രകാരം 221 പേരാണ് മരിച്ചത്. 183 പേരെ ഇനിയും കണ്ടെത്താനുണ്ട്. 62 കുടുംബങ്ങളാണ് പൂര്‍ണമായും ഇല്ലാതായത്. 183 വീടുകള്‍ ഇല്ലാതായി. അറുനൂറിലേറെ വീടുകളെ ദുരന്തം ബാധിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top