കഥകളുടെ വസന്തകാലത്തേക്ക് സിനിമയെ തിരികെ കൊണ്ടുവരാൻ അൻജന ടാക്കീസ് – വാർസ് സ്റ്റുഡിയോസ്

പാലക്കാട്: മിന്നൽ മുരളി, ആർഡിഎക്സ്- എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേയ്ക്ക്. ‘അഞ്ജന ടാക്കീസ് – വാർസ് സ്റ്റുഡിയോസ്’ എന്ന പേരില്‍ തുടങ്ങുന്ന സംയുക്ത സിനിമാ സംരംഭത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു. കഥയാണ് കാര്യം- എന്നതാണ് സംരംഭത്തിന്റെ ടാഗ് ലൈന്‍.

മലയാളത്തില്‍ ഇറങ്ങുന്ന കഥകളും യഥാര്‍ത്ഥ സംഭവങ്ങളും ആസ്പദമാക്കി സിനിമാ നിര്‍മ്മാണത്തിനുള്ള അഞ്ച് പ്രോജക്ടുകള്‍ തയ്യാറാക്കിയാണ് കമ്പനിയുടെ തുടക്കം. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക. ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കും. കാമ്പും കാതലുള്ള വിഷയം സിനിമയിലൂടെ ആവിഷ്കരിക്കുക എന്നതാണ് നിര്‍മ്മാണ കമ്പനിയുടെ ലക്ഷ്യം.

“വലിപ്പത്തിലേക്ക് വളരുന്ന മലയാളം ഉൾപ്പെട്ട തെന്നിന്ത്യൻ സിനിമയ്ക്കൊപ്പം അൻജന – വാർസ് സംരംഭങ്ങളും ഇനി ഉണ്ടെന്നത് ഏറെ സന്തോഷകരം. ഏറ്റവും മികച്ച കഥകൾ കണ്ടെത്തി മുന്നേറാനുള്ള ഈ സംരഭത്തിന്റെ തീരുമാനം ഉചിതം. എല്ലാ ആശംസകളും പ്രാർത്ഥനയും” – മോഹൻലാൽ പറഞ്ഞു.

ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം- തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ എസ്.ഹരീഷിന്റ കഥയാണ് ആദ്യ സിനിമയാകുന്നത്. രചനയിൽ ഹരീഷിനൊപ്പം പങ്കാളിയായി പ്രേം ശങ്കർ ആദ്യ സിനിമ സംവിധാനം ചെയ്യും. പാലക്കാടൻ പശ്ചാത്തലത്തിലെ ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. ഒഗിൾവി,ഗ്രേ, ഫിഷ്ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറും ബ്രിട്ടാനിയ, ഐടിസി, ടിവിസി, ലിവൈസ്, റാംഗ്ലർ തുടങ്ങി അനേകം ബ്രാൻഡുകൾക്ക് പരസ്യചിത്രം സംവിധാനം ചെയ്ത പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം രണ്ടു പേർ 2017ൽ ഐഎഫ്എഫ്കെയിൽ മത്സര ചിത്രമായിരുന്നു.

സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് മറ്റു സിനിമകൾ. കുവൈറ്റ് ആസ്ഥാനമാക്കി ഓയിൽ നാചുറൽ ഗ്യാസ് വ്യവസായം നടത്തുന്ന ഫിലിപ്പ് സക്കറിയയുടെയും ഭാര്യ അൻജന ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ള അൻജനാ ടാക്കീസും വി. എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാർസ് സ്റ്റുഡിയോസും ഇതോടെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല സിനിമയുടെ നിർമ്മാതാവായ ഓസ്ട്രേലിയയിൽ താമസമാക്കിയ മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

നല്ല കഥകൾ കണ്ടെത്തുവാനായി എന്നതാണ് നിർമ്മാണം ആരംഭിക്കാനുള്ള പ്രചോദനമെന്നും സിനിമാ നിർമ്മാണ പ്രക്രിയയെ ഒരു വ്യവസായം എന്ന നിലയ്ക്ക് തികച്ചും പ്രൊഫഷണൽ രീതികളോടെയാകും സമീപിക്കുകയെന്നും അൻജന ഫിലിപ്പ് പറഞ്ഞു.

“എല്ലാ സിനിമകൾക്കും ഈ ലോകത്തെ എല്ലാവരും പ്രേക്ഷകരായ ഒരു കാലത്താണ് ഇന്ന് നമ്മൾ. ഭാഷയുടെ അതിരുകൾ സിനിമയ്ക്ക് ബാധകമല്ല. നല്ല സിനിമകൾക്ക് ലോകമാകെ വിപണി ലഭിച്ച കാലമാണിത്. ലോകം മുഴുവനും നമ്മുടെ സിനിമകൾക്കും എത്താനാകും. ഉള്ളടക്കമാണ് ഇപ്പോൾ സിനിമയുടെ ജയം നിർണ്ണയിക്കുന്നതും തിയറ്ററുകൾ നിറയ്ക്കുന്നതും. അൻജന ടാക്കീസുമായി ചേർന്ന് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ കണ്ടെത്തിയത് ഈ പാഠങ്ങളിൽ നിന്നാണ്”- വി.എ ശ്രീകുമാർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top