അമ്മ തലപ്പത്തേക്ക് സിദ്ദിഖ്; സ്നേഹ നിർബന്ധങ്ങൾക്ക് വഴങ്ങി മോഹൻലാൽ തുടരും; ബാബുവിന് ഇനിയൊരു ഇടവേളയാകാം

1995ൽ തുടങ്ങിയ താരസംഘടനയുടെ ആദ്യ പ്രസിഡൻ്റ് എംജി സോമൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷം 1997 മുതൽ 2002 വരെ പ്രസിഡൻ്റ് സ്ഥാനം വഹിച്ച മധു ഒഴിഞ്ഞപ്പോൾ ഇന്നസെൻ്റ് വന്നു. 16 വർഷക്കാലം സർവ്വ സമ്മതനായി അദ്ദേഹം തുടർന്നതിനൊപ്പം മമ്മൂട്ടിയും മോഹൻലാലും ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ മാറിമാറി വന്നു. ഇക്കാലത്തെല്ലാം സെക്രട്ടറി സ്ഥാനം വഹിച്ച ഇടവേള ബാബുവിന് 2018ലാണ് ജനറൽ സെക്രട്ടറിയായി പ്രമോഷനായത്. ഇങ്ങനെ ആറുവർഷം പിന്നിട്ടപ്പോഴാണ് ഒഴിയാൻ ബാബു സന്നദ്ധത പ്രകടിപ്പിച്ചത്.

മോഹൻലാൽ അടക്കം സ്വതവേ നല്ല തിരക്കുള്ള ഭാരവാഹികളുടെ അഭാവത്തിൽ സംഘടനാ ചുമതലകൾ വഹിച്ചുപോന്ന ബാബുവിൻ്റെ പെട്ടെന്നുള്ള തീരുമാനത്തിൻ്റെ കാരണം ആർക്കുമറിയില്ല.
പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ ബാബുവിനെ നിർബന്ധിക്കണമെന്ന് പലരും ലാലിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മുൻകൈയ്യെടുത്തില്ല. താൽപര്യം ഇല്ലാത്തവരെ നിർബന്ധിക്കേണ്ട എന്നും പകരം ആളെ നോക്കാമെന്നും ആയിരുന്നു ഉപദേശം.

അത് പ്രകാരമുള്ള കൂടിയാലോചനകളിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ പേരുകൾ ഉയർന്നുവന്നു. എന്നാൽ സംഘടനക്കായി അത്യാവശ്യമെങ്കിലും സമയം ചിലവഴിക്കാൻ കഴിയുന്നവർ വേണമെന്നും ജനറൽ സെക്രട്ടറി എന്ന സുപ്രധാന പദവിയിൽ അൽപം കൂടി മുതിർന്നവർ ആയാൽ നന്നാകുമെന്നും ഉള്ള ആലോചനകളുടെ അടിസ്ഥാനത്തിൽ രൺജി പണിക്കർ, സിദ്ദിഖ് തുടങ്ങിയവരുടെ പേരുകളിലേക്ക് എത്തി.

രൺജി പണിക്കർ പക്ഷെ വഴങ്ങിയിട്ടില്ല. സിദ്ദിഖ് ആണ് അര സമ്മതം മൂളിയിട്ടുള്ളത്. മോഹൻലാൽ ഇടപെട്ടാൽ ബാക്കി ശരിയാകുമെന്ന പ്രതീക്ഷ മറ്റു ഭാരവാഹികൾക്കുണ്ട്. ഏതായാലും തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാൽ ഔദ്യോഗികമായി തീരുമാനിച്ച് അറിയിച്ചാൽ താര സംഘടനയിൽ ബഹുഭൂരിപക്ഷവും അതിനൊപ്പം നിൽക്കും എന്നതാണ് മുൻകാല അനുഭവം. വരുന്ന 30നാണ് അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here