ഉറങ്ങുമ്പോള്‍ പതിനാലുകാരിയെ തേടി എത്തുന്നത് അച്ഛന്റെ കൈകള്‍; പീഡകനായ അച്ഛന് 14 വര്‍ഷം കഠിനതടവും പിഴയും; പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി

പതിനാല് വയസായ മകളെ പീഡിപ്പിച്ച അച്ഛന് 14 വർഷം കഠിനതടവും 20000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടെതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ.രേഖ വിധിയിൽ പറഞ്ഞു. സ്വന്തം കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

2023 ഫെബ്രുവരി രാത്രിയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന കുട്ടിയെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സഹോദരനും സഹോദരിയും തമിഴ്നാട്ടിൽ ആയതിനാൽ സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു. കുട്ടിയ്ക്ക് മൂന്ന് വയസുള്ളപ്പോഴാണ് അമ്മ ആത്മഹത്യ ചെയ്യുന്നത്. പിതാവിന്റെ ക്രൂരതയെ തുടര്‍ന്നായിരുന്നു ആത്മഹത്യ. പീഡനത്തിന് ഒപ്പം പ്രതി നിരന്തരം കുട്ടിയെ മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. സംരക്ഷിക്കാൻ മറ്റാരുമില്ലാത്തതിനാൽ കുട്ടി പുറത്ത് പറഞ്ഞില്ല.

പീഡനം വർധിച്ചപ്പോൾ കൂട്ടുകാരികളോട് പറയുകയും അവര്‍ അധ്യാപികയെ വിവരം അറിയിക്കുകയുമായിരുന്നു. അധ്യാപകർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. തുടര്‍ന്നാണ് അന്വേഷണം വന്നത്. പേരൂർക്കട എസ്ഐ വൈശാഖ് കൃഷ്ണൻ ആണ് കേസ് അന്വേഷിച്ചത്. കുട്ടിയുടെ ചേച്ചിയും പ്രതിക്കെതിരെ മൊഴി നല്‍കി. 2020 കൊറോണ കാലത്തും പ്രതി നിരന്തരം പീഡിപ്പിച്ചതായി കുട്ടിയുടെ പരാതിയിലുണ്ടായിരുന്നു. സംഭവത്തിന്‌ ശേഷം പഠിത്തം മുടങ്ങിയ കുട്ടി തമിഴ്നാട്ടിലേയ്ക്ക് പോയി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വക്കേറ്റ് ആർ.വൈ.അഖിലേശ് എന്നിവർ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top