അമ്മയെ കെട്ടിയിട്ട് തീകൊളുത്തിയ മകന്‍ അറസ്റ്റില്‍; പ്രതി ലഹരിക്ക് അടിമ എന്ന് പോലീസ്

തിരുവനന്തപുരം: അമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. വെള്ളറട ആനപ്പാറ സ്വദേശി മോസസ് ബിപിന്‍ ആണ് അമ്മയായ നളിനിയെ (62) ദാരുണമായി കൊലപ്പെടുത്തിയത്. പോക്സോ കേസില്‍ പ്രതിയായ മോസസ് ലഹരിക്ക്‌ അടിമയാണെന്ന് പോലീസ് പറയുന്നു.

വര്‍ഷങ്ങളായി അമ്മയും മകനും മാത്രം താമസിച്ചിരുന്ന വീട്ടിലാണ് ഇന്ന് രാവിലെ നാടിനെ നടുക്കിയ കൊലപാതകം. ഇളയമകനായ ജെയിന്‍ ജേക്കബ് അമ്മയ്ക്ക് പ്രഭാത ഭക്ഷണവുമായി വീട്ടില്‍ ചെന്നപ്പോഴാണ് സംഭവം അറിഞ്ഞത്. വീടിനുള്ളില്‍ തീ കത്തുന്നതും പുറത്ത് കത്തിയുമായി മോസസ് നില്‍ക്കുന്നതുമാണ് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് വീടിനകത്ത് കയറാന്‍ ശ്രമിച്ചെങ്കിലും മോസസ് കത്തി കാട്ടി ഭീഷണിപ്പെടുത്തി. വെള്ളറട പോലീസ് എത്തിയശേഷമാണ് വീടിനുള്ളിലെ തീ അണച്ചത്. ബലം പ്രയോഗിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു നളിനിയുടെ മൃതദേഹം. കാലുകള്‍ ഒഴികെ ശരീരം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിരുന്നു.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നളിനിയുടെ ഭര്‍ത്താവ് മരിച്ചതിനുശേഷം മൂത്തമകന്‍ മോസസിനും ഭാര്യക്കുമൊപ്പമായിരുന്നു നളിനിയുടെ താമസം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോസസ് അറസ്റ്റിലായതോടെ ഭാര്യ വീടുവിട്ടു പോയിരുന്നു. ലഹരി ഉപയോഗമാണ് കൊലപാതകത്തിന്‍റെ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top