ഷഹബാസിനെ ആക്രമിച്ച 5 കുട്ടികള്‍ക്കെതിരേ കൊലക്കുറ്റം; ഉടന്‍ ഹാജരാക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം; കൂടുതല്‍പേരുണ്ടോ എന്ന് അന്വേഷണം

താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത് കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മുഹമ്മദ് ഷെഹബാസ് മരിച്ചതോടെയാണ് കൊലക്കുറ്റം ചുമത്തിയത്. കുട്ടികളെ ഉടന്‍ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പില്‍ ഹാജരാക്കാന്‍ രക്ഷിതാക്കള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി.
നഞ്ചക്ക് ഉപയോഗിച്ചാണ് ഷഹബാസിനെ ആക്രമിച്ചത്. ഇത് കുട്ടികള്‍ തന്നെ അവരുടെ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളില്‍ പറയുന്നതിന്റെ ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ കുട്ടികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഷഹബാസിനെ ആക്രമിച്ചതായി കുടുംബം ആരോപിക്കുന്നുണ്ട്. ഇതിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ചെവിയുടേയും കണ്ണിന്റേയും ഭാഗത്തും തലയിലുമാണ് ഷഹബാസിന് പരിക്കേറ്റത്. പുറമെ പരിക്ക് ഇല്ലെങ്കിലും ആന്തരികക്ഷതമാണ് മരണ കാരണമെന്നാണ് ഇന്‍ക്വസ്റ്റിന് ശേഷമുള്ള പോലീസിന്റെ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രിസ് എന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിനു സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നടന്ന സംഘര്‍ഷത്തിലാണ് ഷഹബാസിന് പരിക്കേറ്റത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here