മുല്ലപ്പെരിയാറില്‍ സുരക്ഷാപരിശോധനക്ക് അനുമതി; തള്ളിയത് തമിഴ്നാട് വാദം

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ വാദം അംഗീകരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതി. തമിഴ്നാട് വാദം തള്ളിയാണ് ഈ തീരുമാനം എടുത്തത്. സുരക്ഷാപരിശോധന 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനമെടുത്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണ് ഡല്‍ഹിയിലെ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് നടന്നത്.

അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണി നടക്കട്ടെ അതിനു ശേഷം മതി സുരക്ഷാപരിശോധന എന്ന തമിഴ്‌നാട് വാദമാണ് സമിതി തള്ളിയത്. പരിശോധന രണ്ട് വര്‍ഷം കഴിഞ്ഞ് 2026ല്‍ മാത്രം നടത്തിയാല്‍ മതി എന്ന വാദമാണ് തമിഴ്നനാട് സ്വീകരിച്ചത്. ഭൂകമ്പ പ്രതിരോധ സുരക്ഷ,അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവയാണ് പരിശോധിക്കുക. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗത്തില്‍ സമഗ്ര സുരക്ഷാ പരിശോധന വേണം എന്ന നിലപാടാണ് കേരളം സ്വീകരിച്ചത്.

ഇതിന് മുന്‍പ് 2011-ലാണ് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി ഡാമില്‍ ഒരു വിശദ പരിശോധന നടത്തിയത്. പത്തുവര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാപുസ്തകത്തിലുള്ള വ്യവസ്ഥ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top