മുല്ലപ്പെരിയാര്‍ സമരം പുനരാരംഭിക്കുന്നു; തുംഗഭദ്ര പാഠമാകണം, പുതിയ ഡാം പണിയണമെന്ന് സമരസമിതി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി വീണ്ടും സമരം തുടങ്ങുന്നു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വർധിച്ച ആശങ്കയിലാണ് ഇടുക്കി നിവാസികൾ. ഇന്നലെ കർണാടകയിലെ തുംഗഭദ്രാ ഡാമിൻ്റെ ഷട്ടർ തകർന്നതും ഇതിനൊപ്പം ഭീതിയുണ്ടാക്കുന്ന കാര്യമാണ്. മുല്ലപ്പെരിയാര്‍ കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ സുര്‍ക്കിയിൽ പണിത ഡാമാണ് തുംഗഭദ്ര. ഇത്തരം അനുഭവങ്ങളെല്ലാം മുൻനിർത്തി വീണ്ടും ശക്തമായ പ്രതിഷേധം തുടങ്ങാനാണ് നാട്ടുകാരുടേയും സമരസമിതിയുടേയും തീരുമാനം. ഇതിനായി സമരസമിതി പുനസംഘടിപ്പിച്ചു. ഈ മാസം 15ന് യോഗം ചേര്‍ന്ന് സമരം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കുമെന്ന് സമരസമിതിക്ക് നേതൃത്വം നല്‍കുന്ന ഫാദര്‍ ജോയി നിരപ്പേല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം ജലബോംബാണെന്നും ഡീകമ്മിഷന്‍ ചെയ്യണമെന്നും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നു. ഇതിനൊപ്പം തുംഗഭദ്രാ ഡാമിന്റ ഷട്ടര്‍ തകര്‍ന്ന സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സമരം പുനരാരംഭിക്കുവാന്‍ നീക്കം തുടങ്ങിയത്. മുല്ലപ്പെരിയാര്‍ സമര സമിതി, പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച പ്രകടനവും യോഗവും നടന്നിരുന്നു.

പുതിയ ഡാം പണിയണമെന്ന ആവശ്യവുമായി 2006ല്‍ ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതി തുടങ്ങിയ പ്രതിഷേധം 3000 ദിവസത്തോളം നീണ്ടുനിന്നിരുന്നു. വയനാട് ദുരന്തം ഉണ്ടായതോടെ 130 വര്‍ഷം പഴക്കമുള്ള ഡാം ഉണ്ടാക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് കൂടുതൽ ആശങ്കയുണ്ടായി. ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്നത്. 2021ല്‍ ഐക്യരാഷ്ട സംഘടനയുടെ ‘യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയോണ്‍മെന്റ് ആന്റ് ഹെല്‍ത്ത്’ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എംപി കേന്ദ്ര ജലവിഭവ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ദുരന്തം സംഭവിക്കുന്നതു വരെ കാത്തിരിക്കാതെ പുതിയ ഡാം പണിയുന്നതിന് നടപടി സ്വീകരിക്കണം എന്നാണ് സംസ്ഥാനത്തെ എംപിമാര്‍ കൂട്ടായി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

സംസ്ഥാനത്തെ അഞ്ചു ജില്ലകള്‍ പൂര്‍ണമായും തുടച്ചു മാറ്റാന്‍ ശേഷിയുള്ള, കേരളത്തിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു വലിയ അപകടമാണ് മുല്ലപ്പെരിയാറില്‍ കാത്തിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ല്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് 2014ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തിയത്.

കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ഉടന്‍ ശാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ മലയോര ജനത സമരമുഖത്ത് സജീവമാകുമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ ആശങ്കയും നിസ്സഹായാവസ്ഥ തമിഴ്‌നാടിനെ ബോധ്യപ്പെടുത്തണം. കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലം എന്ന നിലപാട് നടപ്പാക്കാനും അധികാരികള്‍ കൂട്ടായ ശ്രമം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top