‘മ്യൂറിൻ ടൈഫസ്’ അപകടകാരിയോ? പുതിയ പകർച്ചപ്പനിയും എത്തിയത് വിദേശത്തുനിന്ന്; പടരുന്നതെങ്ങനെ, ലക്ഷണങ്ങൾ, ചികിത്സ… അറിയേണ്ടതെല്ലാം
തിരുവനന്തപുരത്ത് അപൂർവ രോഗമായ മ്യൂറിന്‍ ടൈഫസ് (Murine typhus) കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നും എത്തിയ 75 കാരനിലാണ് ചെള്ള് പനിക്ക് സമാനമായ രോഗബാധ കണ്ടെത്തിയത്. ഇയാള്‍ സ്വകാര്യ ആശുപത്രിയായ എസ്പി മെഡിക്കല്‍ ഫോര്‍ട്ടില്‍ ചികിത്സയിലാണ്. ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ സംഘം ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ പാനലാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.
സാധാരണ കേരളത്തിൽ കണ്ടുവരുന്ന ചെള്ള് പനി അടക്കമുള്ളവയുടെ പരിശോധന ഫലങ്ങൾ നെഗറ്റീവായിരുന്നു. പിന്നാലെ സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് മ്യൂറിൻ ടൈഫസ് രോഗം സ്ഥിരീകരിച്ചത്. നെക്സ്റ്റ് ജനറേഷന്‍ സീക്വന്‍സിങ് (എന്‍ജിഎസ്)നടത്തിയാണ് രോഗനിര്‍ണയം നടത്തിയത്. സെപ്റ്റംബര്‍ എട്ടിനാണ് വയോധികൻ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയുമായിരുന്നു ലക്ഷണങ്ങള്‍. ആരോഗ്യനില വഷളായ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനകളിൽ കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലാണെന്ന് കണ്ടെത്തുകയായിരുന്നു. അതീവഗുരുതാവസ്ഥയിലായിരുന്ന രോഗിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്താണ് മ്യൂറിന്‍ ടൈഫസ്
സാധാരണ ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കാണപ്പെടുന്ന മ്യൂറിന്‍ ടൈഫസ് എന്ന ഈ രോഗം റിക്കറ്റ് സിയാ ടൈഫി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ വളരെ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ ബാക്ടീരിയ രോഗം എലി ചെള്ളിലൂടെയാണ് പകരുന്നത്. പനി, പേശി വേദന, ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
രോഗ ബാധ എങ്ങനെ തിരിച്ചറിയാം?
മൂന്നു മുതൽ എഴു ദിവസം വരെ വിട്ടുമാറാതെ നീണ്ടു നിൽക്കുന്ന പനി, തലവേദന, ചുണങ്ങ്, ആർത്രാൽജിയ എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. രോഗിക്ക് ചുണങ്ങു വരുന്നത്, പനി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ്. ഇത് സാധാരണയായി ഒന്നു മുതൽ നാലു ദിവസം നീണ്ടുനിൽക്കും.
അസുഖം അപൂർവ്വമായേ രണ്ട് ആഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കൂ. പക്ഷേ ചികിത്സ തേടിയില്ലെങ്കിൽ സങ്കീർണമാകും. ഇത് മാസങ്ങളോളം നീണ്ടുനിന്നേക്കാം. രോഗ ലക്ഷണങ്ങൾ സാധാരണയായി എക്സ്പോഷർ കഴിഞ്ഞ് ഏഴ് മുതൽ 14 ദിവസം വരെ പ്രത്യക്ഷപ്പെടും.
ചികിത്സ
രക്ത പരിശോധനയിലൂടെ ആണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതിന് കുറച്ചു ദിവസങ്ങൾ എടുക്കുകയും ഈ സമയം കൊണ്ട് രോഗം വ്യാപിക്കുകയും ചെയ്യുന്നതിനാൽ ഫലം വരുന്നതിനു മുമ്പു തന്നെ ചികിത്സ ആരംഭിക്കും. ആന്റിബയോട്ടിക്ക് ചികിത്സയാണ് നൽകുക. രോഗലക്ഷണങ്ങൾ ആരംഭിച്ചയുടനെ നൽകുമ്പോൾ ആൻ്റിബയോട്ടിക്കുകൾ കൂടുതൽ ഫലപ്രദമാണ്.
പകരുന്ന വിധം
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഈ രോഗം പകരില്ല എന്നതാണ് എറ്റവും ആശ്വാസകരമായ കാര്യം. ഒരു പ്രത്യേക തരം ചെള്ളാണ് ഈ രോഗം പടർത്തുന്നത്. ഇത് സാധാരണ എലികൾ പോലെയുള്ള ജീവികളിൽ നിന്ന് ചെല്ലുകളിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്കും എത്തുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് തിരിച്ചോ പടരില്ല. ഒരിക്കൽ ചെള്ളുകളിൽ രോഗാണു ബാധിച്ചാൽ അവ ഒരിക്കലും നശിക്കില്ല എന്ന എന്ന പ്രത്യേകത ഉണ്ട്. തെലിയിലെ മുറിൽ ചെള്ളുകളോ മറ്റ് രോഗാണു വാഹകരായ ജിവികളുമായിനേരിട്ട് സമ്പർക്കം ഉണ്ടാകുമ്പോഴാണ് രോഗം പടരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here