ലീഗിന്റെ രാജ്യസഭാ സീറ്റ് ഹാരിസ് ബീരാന് നല്‍കിയേക്കും; എതിര്‍പ്പ് ഉയര്‍ത്തുന്നവര്‍ മൗനത്തില്‍; നാളത്തെ ലീഗ് യോഗത്തില്‍ പ്രഖ്യാപനം വരും

തിരുവനന്തപുരം: മുസ്ലിം ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റ് അഡ്വ. ഹാരിസ് ബീരാന് അയക്കാന്‍ പാര്‍ട്ടിയില്‍ നിന്നും തീരുമാനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ നടക്കാനാണ് സാധ്യത. നാളെ തിരുവനന്തപുരത്ത് ലീഗ് യോഗമുണ്ട്. ഹാരിസ് ബീരാനെ പരിഗണിക്കുന്നതില്‍ ലീഗില്‍ എതിര്‍പ്പ് ശക്തമാണ്.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പേര് നിര്‍ദ്ദേശിച്ചത്. അതുകൊണ്ട് എതിര്‍ക്കുന്നവര്‍ എതിര്‍പ്പ് പരസ്യമാക്കാന്‍ സാധ്യതയില്ല. നാളത്തെ യോഗത്തില്‍ ഹാരിസ് ബീരാന്റെ കാര്യത്തില്‍ തീരുമാനം വരും.

രാജ്യസഭാ സീറ്റിലേക്ക് പുതുമുഖമെന്ന് സാദിഖലി ശിഹാബ് തങ്ങൾ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ സീറ്റ് യൂത്ത് ലീഗിന് ലഭിക്കുമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. സാദിഖലി ശിഹാബ് തങ്ങൾ ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയിലാണ് ഹാരിസ് ബീരാൻ സ്ഥാനാർഥി പട്ടികയിൽ എത്തിയത്. ഡൽഹിയിലെ ലീഗിന്റെ മുഖമാണ് അദ്ദേഹം. സിഎഎ ഉൾപ്പെടെയുള്ള വിവിധ കേസുകൾ കൈകാര്യം ചെയ്യുന്നത് ഹാരിസ് ബീരാനാണ്. ബീരാന് സീറ്റ് നൽകുന്നതിലൂടെ പാർട്ടിക്ക് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാനും ദേശീയ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാനുമാകുമെന്നാണ് കണക്കുകൂട്ടൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here