ബിജെപിക്ക് ഇത്തവണയും മുസ്ലീം എംപിമാരില്ല; പ്രതിപക്ഷ പാർട്ടികളിൽ നിന്ന് 26 പേർ സഭയിലുണ്ടാവും; മുസ്ലീം പ്രാതിനിധ്യം കുറയുന്നു

ഇത്തവണത്തെ പൊതു തിരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലീം സമുദായത്തിൽ നിന്ന് 78 പേർ മത്സരിച്ചെങ്കിലും 24 പേരാണ് 543 അംഗ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011ലെ സെൻസസ് പ്രകാരം ഏതാണ്ട് 17 കോടിയിലധികമാണ് പ്രധാന ന്യൂനപക്ഷമായ മുസ്ലീങ്ങളുടെ എണ്ണം, അതായത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 14.2% മുള്ള ജനവിഭാഗത്തിന്‍റെ പാർലമെന്റിലെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി വളരെ കുറവാണ്.

ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിക്ക് ഇത്തവണയും മുസ്ലീം വിഭാഗത്തിൽ നിന്നാരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 441 സീറ്റുകളിൽ മത്സരിച്ച ബിജെപി ഒരേ ഒരു മുസ്ലീമിനാണ് ഇപ്രാവശ്യം സീറ്റ് നൽകിയത്. മലപ്പുറത്ത് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. അബ്ദുൾ സലാമായിരുന്നു താമര ചിഹ്നത്തിൽ മത്സരിച്ച ഏക മുസ്ലീം. ഡോ. സലാമിന് കേവലം 7.87% വോട്ടു വിഹിതവും 85,361 വോട്ടുകളുമാണ് ലഭിച്ചത്. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീറിന്‍റെ ഭൂരിപക്ഷം 300118 ആയിരുന്നു എന്നോർക്കുക.

2019-ൽ 26 മുസ്ലീം എംപിമാരാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കോൺഗ്രസിന്‍റെയും തൃണമൂൽ കോൺഗ്രസിൻ്റേയും (ടിഎംസി) നാല് പേർ വീതവും ബിഎസ്പി യിൽ നിന്നും എസ്പിയിൽ നിന്നും മൂന്ന് പേർ വീതവും എൻസിപിയുടെയും സിപിഎമ്മിന്‍റെയും ഓരോരുത്തരുമാണ് പ്രധാന കക്ഷികളെ പ്രതിനിധീകരിച്ച് സഭയിലുണ്ടായിരുന്നത്. അന്നും ഭരണകക്ഷിയായ ബിജെ പിക്ക് മുസ്ലീം എംപിമാരുണ്ടായിരുന്നില്ല. ഇത്തവണ താരിഖ് അൻവർ, ഇ.ടി.മുഹമ്മദ് ബഷീർ, അബ്ദു സമദ് സമദാനി, അസദുദ്ദീൻ ഒവൈസി, ക്രിക്കറ്റർ യൂസഫ് പത്താൻ, ഇഖ്റ ചൗധരി, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖരാണ്‌ സഭയിലുള്ളത്.

വർഷങ്ങളായി മുസ്ലീം പ്രാതിനിധ്യം പാർലമെന്റിലും നിയമ സഭകളിലും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1980ലെ ലോക്സഭയിൽ 49 മുസ്ലീം എംപി മാരുണ്ടായിരുന്നു. പിന്നീട് ഈ പ്രാതിനിധ്യം കുറഞ്ഞ് കുറഞ്ഞ് വരികയാണ്. രാജ്യത്തെ 15ലധികം മണ്ഡലങ്ങൾ മുസ്ലീം ഭൂരിപക്ഷമുള്ളതാണ്. 2014ൽ ബിജെപി അധികാരത്തിൽ വന്നതോടെ പ്രതിപക്ഷ പാർട്ടികൾ പോലും മുസ്ലീം ജനവിഭാഗത്തിന് വേണ്ട പങ്കാളിത്തം നൽകുന്നതിൽ വിമുഖത കാണിച്ചു തുടങ്ങി. ബിജെപിയുടെ മുസ്ലീം വിരുദ്ധ പ്രചാരണങ്ങൾ പ്രതിപക്ഷ പാർട്ടികളേയും സ്വാധീനിച്ചുവെന്നാണ് ഈ ട്രെൻഡ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധി അടക്കം കോൺഗ്രസിന് 15 എംപിമാരുണ്ടായിരുന്നു. അവരിൽ ഒരാൾ പോലും മുസ്ലീം സമുദായത്തിൽ നിന്നുണ്ടായിരുന്നില്ല. ഇപ്രാവശ്യം കോൺഗ്രസ് കേവലം 19 മുസ്ലീം സ്ഥാനാർത്ഥികളെയാണ് പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചത്. 2019ൽ 34 പേർക്ക് സീറ്റ് നൽകിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top