പ്രണയ പരസ്യം നല്‍കി വിദ്യാര്‍ത്ഥികളെ പിടിക്കാനുള്ള മൂവാറ്റുപുഴ നിര്‍മ്മല കോളജിന്റെ ശ്രമം പാളി; വിമര്‍ശനം കടുത്തപ്പോള്‍ വീഡിയോ പിന്‍വലിച്ചു; മാപ്പ് പറഞ്ഞ് മാനേജ്‌മെന്റ്

മൂവാറ്റുപുഴ: വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞ പോലെയാണ് മൂവാറ്റുപുഴ നിര്‍മ്മല കോളജിന്റെ അവസ്ഥ. പുതിയ അധ്യയന വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കോളജിലേക്ക് ആകര്‍ഷിക്കാനായി ചെയ്ത പരസ്യം പുലിവാലായി. കോളജിലേക്കുവരു, പ്രേമിക്കുവിന്‍ കുട്ടികളെ എന്ന മട്ടിലായിപ്പോയി പരസ്യം. നാട്ടുകാരും, മാതാപിതാക്കളും സൈബറിടത്തില്‍ പരസ്യത്തിനെതിരെ വാളെടുത്തതോടെ മാനേജ്‌മെന്റ് പരസ്യം പിന്‍വലിച്ച് തടിയൂരി.

കോളജ് ലൈബ്രറിയില്‍ ഒരു വിദ്യാര്‍ത്ഥി ദിവാസ്വപ്നം കാണുന്നതാണ് പരസ്യത്തിന്റെ പ്രമേയം. പുതിയ കാലത്തെ അടിപൊളി പിള്ളാരെ പിടിക്കാന്‍ പ്രൊഫഷണല്‍ ഏജന്‍സിയെക്കൊണ്ട് തയ്യാറാക്കിയതാണ് ഒരു മിനിറ്റ് 22 സെക്കണ്ടുള്ള ഈ പരസ്യം. പയ്യന്റെ സ്വപ്നത്തിനൊപ്പം മേമ്പൊടിയായി ‘പൂമാനമേ ഒരു രാഗ മേഘം താ’ എന്ന പാട്ടും ചേര്‍ത്തിട്ടുണ്ട്.

ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ചേരാന്‍ വിദ്യാര്‍ത്ഥികളെ കിട്ടാത്ത സാഹചര്യത്തിലാണ് കത്തോലിക്ക സഭയുടെ കീഴിലുള്ള കോളജ് പുതിയ മാര്‍ക്കറ്റിംഗ് തന്ത്രവുമായി വന്നത്. പരസ്യം ചെയ്ത് കുട്ടികളെ പിടിക്കാനിറങ്ങിയ കോളജ് അധികാരികള്‍ക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മൂല്യ ശോഷണത്തെക്കുറിച്ച് സദാ വേവലാതിപ്പെടുന്ന സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. പണി പാളിയപ്പോള്‍ പരസ്യം പിന്‍വലിച്ച് കോതമംഗലം രൂപതയുടെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. പയസ് മലേക്കണ്ടത്തില്‍ മാപ്പ് പറഞ്ഞ് പ്രസ്താവന ഇറക്കി. മൂല്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നിര്‍മ്മല കോളജ്. അതിന് വിരുദ്ധമായതരത്തില്‍ പരസ്യം തയ്യാറാക്കി പ്രചരിപ്പിച്ചതില്‍ മാപ്പു ചോദിക്കുന്നതായാണ് മാനേജരുടെ കുറിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top